ന്യൂഡൽഹി: ലൈംഗിക അതിക്രമം നേരിടുന്ന ബിജെപി നേതാവും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി യോഗ ഗുരു രാംദേവ്. ഗുസ്തി ഫെഡറേഷൻ മേധാവി ബ്രിജ്ഭൂഷൺ ശരൺ സിംഗിനെ ജയിലിൽ അടയ്ക്കണമെന്നും രാംദേവ് പറഞ്ഞു.
|
‘ഗുസ്തി ഫെഡറേഷൻ മേധാവിക്കെതിരെയുളള പീഡന ആരോപണവും, ഇതിനെതിരെ രാജ്യത്തെ ഗുസ്തി താരങ്ങൾക്ക് ജന്തർ മന്തറിൽ പ്രതിഷേധിക്കേണ്ടി വരുന്നതും അങ്ങേയറ്റം ലജ്ജാകരമാണ്. ഇത്തരക്കാരെ ഉടൻ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കണം. അമ്മമാരെയും സഹോദരിമാരെയും പെൺമക്കളെയും കുറിച്ച് ദിവസവും അദ്ദേഹം അനാവശ്യം പറയുന്നു. ഇത് അങ്ങേയറ്റം അപലപനീയമായ പ്രവൃത്തിയാണ്, പാപമാണ്’ രാംദേവ് പറഞ്ഞു.
രാജസ്ഥാനിലെ ഭിൽവാരയിൽ മൂന്ന് ദിവസത്തെ യോഗ് ശിവറിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബ്രിജ്ഭൂഷനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടും അറസ്റ്റ് ചെയ്യാത്തതെന്തെന്ന ചോദ്യത്തിന് തനിക്ക് പറയാൻ മാത്രമേ കഴിയൂ, ജയിലിൽ പിടിച്ചിടാൻ കഴിയില്ലെന്നാണ് അദ്ദേഹം മറുപടി നൽകിയത്.
‘എല്ലാ ചോദ്യങ്ങൾക്കും രാഷ്ട്രീയമായി ഉത്തരം നൽകാൻ എനിക്ക് കഴിവുണ്ട്. എനിക്ക് മാനസികമായോ ബുദ്ധിപരമോ ആയ വൈകല്യമൊന്നുമില്ല, എനിക്കും എന്റെ രാജ്യത്തെക്കുറിച്ച് ഒരു കാഴ്ചപ്പാടുണ്ട്’ യോഗ ഗുരു പറഞ്ഞു.





