മലപ്പുറം: കൊച്ചിയിൽനിന്ന് കസ്റ്റഡിയിലെടുത്ത വിവാദ യുട്യൂബർ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാലിനെ പൊലിസ് വളാഞ്ചേരി സ്റ്റേഷനിൽ ഹാജരാക്കി. ജാമ്യമെടുക്കാൻ ആരെങ്കിലും വന്നാൽ വിട്ടയക്കുമെന്ന് പോലീസ് അറിയിച്ചു. അർധരാത്രി പിടികൂടിയ തൊപ്പിയെ ഇന്ന് രാവിലെയാണ് സ്റ്റേഷനിൽ എത്തിച്ചത്. ഇയാളുടെ ലാപ്ടോപ്പും മൊബൈൽ ഫോണും പോലീസ് പരിശോധിച്ച് വരികയാണ്.
|
തൊപ്പിക്കെതിരെ സ്ത്രീകൾ പരാതി നൽകിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഇയാൾ പോസ്റ്റ് ചെയ്യുന്ന വീഡിയോകളിൽ സ്ത്രീകൾക്കെതിരെ നിരന്തരം അധിക്ഷേപങ്ങളും അശ്ലീല
പ്രയോഗങ്ങളും ഉണ്ടാകാറുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
അർധരാത്രി രണ്ടുമണിയോടെയാണ് പൊലീസ് കൊച്ചിയിൽ യുവാവ് താമസിക്കുന്ന ഇടത്തെത്തി തൊപ്പിയെ പൊക്കിയത്. ഫ്ലാറ്റിനു പുറത്തെത്തി വാതിൽ തുറക്കാനാവശ്യപ്പെട്ടെങ്കിലും വാതിൽ തുറക്കാൻ നിഹാൽ തയ്യാറായില്ല. തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് വാതിൽ തകർക്കുന്നതിന്റെ ദൃശ്യങ്ങൾ ഇയാൾ സമൂഹമാധ്യമങ്ങളിൽ തത്സമയം പങ്കുവയ്ക്കുന്നുമുണ്ടായിരുന്നു.
കഴിഞ്ഞയാഴ്ച മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ വസ്ത്രക്കടയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു വിവാദ പരാമർശം. അശ്ലീല പദപ്രയോഗം നടത്തിയതിനു പുറമെ ഗതാഗതതടസം സൃഷ്ടിച്ചെന്നും കേസുണ്ട്. കടയുടമയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. വളാഞ്ചേരി പൈങ്കണ്ണൂർ പാണ്ടികശാല സ്വദേശിയും സന്നദ്ധപ്രവർത്തകനുമായ സെയ്ഫുദ്ദീൻ പാടത്തും എ.ഐ.വൈ.എഫ് നേതാവ് മുർശിദുൽ ഹഖും നൽകിയ പരാതികളിലാണ് നടപടി.





