തിരുവനന്തപുരം: സ്ത്രീകളടക്കം നിരവധിപേർ പങ്കെടുത്ത ഈദ് ഗാഹിൽ തക്ബീറുകൾ മുഴക്കി വിശ്വാസികൾ ബലി പെരുന്നാൾ നിസ്‌കാരത്തിനായി ഒരുമിച്ച് കൂടിയപ്പോൾ, ശബ്ദക്രമീകരണത്തിലൂടെ സഹകരിച്ച് ക്ഷേത്രസമിതി. കിഴക്കേക്കോട്ട നായനാർ പാർക്കിൽ ഈദ് പ്രാർത്ഥന നടക്കുമ്പോഴാണ് റോഡിന് മറുവശത്തുള്ള പഴവങ്ങാടി ഗണപതി ക്ഷേത്രസമിതി പുറത്തേക്കുള്ള മൈക്ക് ഓഫ് ചെയ്തത് സഹകരിച്ചത്.
|
നിസ്‌കാരത്തിനും ഈദ് പ്രഭാഷണത്തിനുമുള്ള സമയമായപ്പോൾ റോഡിന്റെ മറുഭാഗത്തുള്ള ഗണപതി ക്ഷേത്രത്തിൽ പൂജാസമയമായിരുന്നു. മൈക്കിലൂടെയുള്ള പ്രാർത്ഥനയിൽ ഈദ് നമസ്‌കാരം തുടങ്ങാൻ പ്രയാസപ്പെടുന്ന അവസ്ഥയുണ്ടായി. ഈ സമയം ഈദ് ഗാഹ് ഭാരവാഹികളായ നസീർ വള്ളക്കടവ്, റഷീദ് മദനി എന്നിവർ ക്ഷേത്രഭാരവാഹികളോട് ഇക്കാര്യം സൂചിപ്പിച്ചു. ഇതോടെ ക്ഷേത്രം അധികൃതർ മൈക്കിലെ പുറത്തേക്കുള്ള ശബ്ദം ഒഴിവാക്കി. ഇസ്ലാം മത വിശ്വാസികൾ ആഘോഷത്തോടെയും ഭക്തിയോടെയും നിസ്‌കാരം പൂർത്തിയാക്കുകയും ചെയ്തു.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി സിപി സലീം ആണ് ഈദ് ഗാഹിൽ നിസ്‌കാരത്തിന് നേതൃത്വം നൽകിയത്. ക്ഷേത്രക്കമ്മിറ്റിയും ഈദ് ഗാഹ് കമ്മിറ്റിയും പരസ്പരം കാണിച്ച മനുഷ്യ സൗഹാർദ നിലപാടാണ് യഥാർത്ഥ കേരള സ്റ്റോറിയുടെ നേർചിത്രമെന്ന് ഈദ് പ്രസംഗത്തിൽ സിപി സലീം പറയുകയും ചെയ്തു.





