17
Jul 2023
Sat
17 Jul 2023 Sat

കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ 5ന്റെ ടൈറ്റില്‍ വിജയിയായ അഖില്‍ മാരാര്‍ തന്റെ രാഷ്ട്രീയ ബന്ധത്തെക്കുറിച്ച് തുറന്നുപറയുന്നു. ചെറുപ്പ കാലത്ത് ആര്‍എസ്എസുകാരന്‍ ആയിരുന്നുവെന്നും സ്ഥിരമായി ശാഖയില്‍ പോകുമായിരുന്നുവെന്നും എന്നാല്‍ പിന്നീട് ശാഖയില്‍ പോകുന്നത് നിര്‍ത്തിയെന്നും അഖില്‍ പറഞ്ഞു. ശാഖയില്‍ പോകുന്നത് നിര്‍ത്താനുള്ള കാരണവും അഖില്‍ തന്നെ പറയുന്നു. ബിഹൈന്റ് വുഡ്‌സി ന് നല്‍കിയ പഴയ അഭിമുഖത്തിലാണ് അഖില്‍ തന്റെ രാഷ്ട്രീയ അനുഭവങ്ങള്‍ വിവരിക്കുന്നത്. അഖിലിന്റെ വാക്കുകള്‍:

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘കോണ്‍ഗ്രസില്‍ വരുന്നതിന് മുന്‍പ്, കൂടെ കിടന്നവനെ രാപനി അറിയൂ എന്ന് പറയും പോലെ ഞാന്‍ ആര്‍എസ്എസ് ശാഖയില്‍ പോയിട്ടുണ്ട്. സ്‌കൂള്‍ പ്ലസ് ടു കാലം വരെ അവിടെ പോയിട്ടുണ്ട്. പിന്നീട് അതില്‍ നിന്നും മാറാന്‍ കാരണം. അന്ന് കൊട്ടാരക്കരയില്‍ ആര്‍എസ്എസിന്റെ രാഷ്ട്രീയ സഞ്ചലനം നടന്നു. ഇന്ന് അറിയപ്പെടുന്ന ഒരു കലാകാരനായ എന്റെ സുഹൃത്തിനെ ഈ പരിപാടിക്ക് വേണ്ടി ഒരു ശ്രീരാമന്റെ വലിയ ചിത്രം വരയ്ക്കാന്‍ ഏല്‍പ്പിച്ചു. അന്ന് ഫ്‌ലെക്‌സും, ബോര്‍ഡും ഒന്നും ഇല്ലല്ലോ. ഈ സുഹൃത്തിന്റെ കഴുത്തില്‍ ഒരു കൊന്ത കിടപ്പുണ്ട്. അന്ന് വന്ന ആര്‍എസ്എസ് നേതാക്കളില്‍ ഒരാള്‍ ‘എന്തിനാടെ കൊന്തയൊക്കെ എന്ന് പറഞ്ഞ്’ അതില്‍ തട്ടി. പിന്നെ അവന്റെ വീട്ടില്‍ എല്ലാ ദൈവങ്ങളുടെയും ഫോട്ടോയുണ്ട്. അതിനെയും മോശമായി സംസാരിച്ചു.

ഈ സംസാരം എനിക്ക് പിടിച്ചില്ല. ആ അഭിപ്രായ വ്യത്യാസത്താല്‍ ഞാന്‍ ആര്‍എസ്എസ് വിട്ടു. നമ്മുക്ക് മനുഷ്യനെ മനുഷ്യനായി മാത്രമേ കാണാന്‍ പറ്റൂ. മതമോ ജാതിയോ എനിക്കില്ല. ഞാന്‍ അവിടെ പോയത് തന്നെ സ്‌പോര്‍ട്‌സ് മാന്‍ എന്ന നിലയില്‍ കബഡി കളിയും മറ്റു കാര്യങ്ങളും ഒക്കെ കാരണമാണ്. അങ്ങനെ പതിനേഴ് പതിനെട്ട് വയസായപ്പോള്‍ ഞാന്‍ ആര്‍എസ്എസ് വിട്ടു.

പക്ഷെ ഒരിക്കലും ഒരു ശാഖയില്‍ പോലും മതപരമായി മറ്റൊരു മതത്തെ മോശമാക്കി പറഞ്ഞിട്ടില്ല. ആ വ്യക്തിയുടെ കുഴപ്പത്താലാണ് ഞാന്‍ വിട്ടത്. സംഘടനയില്‍ ചില വ്യക്തികള്‍ക്ക് മൈന്റ് സെറ്റ് വേറെയായിരിക്കും. അതേ സമയം സംഘടനയുടെ ക്ലാസില്‍ നിന്നോ മറ്റോ എനിക്ക് ഇത്തരം അനുഭവം ഇല്ല. അവരുടെ ലക്ഷ്യം വേറെയാണ്’ അഖില്‍ മാരാര്‍ പറയുന്നു.