30
Jul 2023
Wed
30 Jul 2023 Wed

മുംബൈ: നഗ്‌നതാ പ്രദര്‍ശന വിവാദത്തില്‍ കുരുങ്ങി മഹാരാഷ്ട്രയിലെ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ എംപിയുമായ കിരിത് സോമയ്യ. ഒരു മറാഠി വാര്‍ത്താ ചാനലാണ് അശ്ലീല വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. നഗ്‌നതാ പ്രദര്‍ശനത്തിനൊപ്പം ബിജെപി നേതാവ് അശ്ലീല സംഭാഷണം നടത്തുന്നതായും വീഡിയോയില്‍ നിന്നും വ്യക്തമാണ്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷം കിരിത് സോമയ്യക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമെ, ശിവസേന ഉദ്ധവ് പക്ഷവും കടുത്ത ഭാഷയിലുള്ള വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. ബിജെപിയുടെ യഥാര്‍ത്ഥമുഖമാണ് ഇതിലൂടെ പുറത്തുവന്നത് എന്ന് പ്രതിപക്ഷ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതിപക്ഷ പാര്‍ട്ടികള്‍ ചൊവ്വാഴ്ച വീഡിയോ വിഷയം സംസ്ഥാന നിയമസഭയുടെ ഉപരിസഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് വിഷയത്തില്‍ ഉന്നതതല അന്വേഷണം ഉറപ്പ് നല്‍കി.

സ്ത്രീ സുരക്ഷയേക്കുറിച്ച് ബിജെപി നേതാക്കള്‍ക്ക് എന്താണ് ഇനി പറയാനുള്ളത് എന്ന് കോണ്‍ഗ്രസ് നേതാവ് വര്‍ഷ ഗൊയ്ഗ്വാദ് ചോദിച്ചു. വീഡിയോ ചോര്‍ന്നതിന് പിന്നാലെ ‘ഇനിയും വരാനുണ്ട്, കാത്തിരുന്ന് കാണാം’ എന്ന മുന്നറിയിപ്പുമായി ശിവസേന ഉദ്ധവ് പക്ഷം നേതാവ് സഞ്ജയ് റാവത്തും രംഗത്തുവന്നു. തങ്ങളുടെ പക്കല്‍ നേതാവിന്റെ കൂടുതല്‍ വീഡിയോ ഉണ്ടെന്ന് അവകാശപ്പെട്ട് ചാനലും രംഗത്തുവന്നിട്ടുണ്ട്. കിരിത് സോമയ്യ നിരവധി എംഎല്‍എമാരേയും എംപിമാരേയും ബ്ലാക് മെയില്‍ ചെയ്തിട്ടുണ്ടെന്നും അതിനുള്ള തിരിച്ചടിയാണ് ഈ വീഡിയോ എന്നും കോണ്‍ഗ്രസ് എംഎല്‍എ യശോമതി ഠാക്കൂര്‍ പറഞ്ഞു.

അതേസമയം, താന്‍ നിരപരാധിയാണെന്ന് പറഞ്ഞ് സോമയ്യ രംഗത്തുവന്നിട്ടുണ്ട്. സംഭവത്തിന് പിന്നിലുള്ള ഗൂഡാലോചനയേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദേവേന്ദ്ര ഫഡ്‌നാവിസിന് കത്ത് നല്‍കിയിട്ടുണ്ട്.