കാണാതായ വിദ്യാർഥികളെ കൊലപ്പെടുത്തിയെന്നു വ്യക്തമാക്കുന്ന ഫോട്ടോ പുറത്തുവന്നതിനെ തുടർന്ന് പ്രതിഷേധമുയർന്നതോടെ മണിപ്പൂരിൽ വീണ്ടും മൊബൈൽ ഇൻ്റർനെറ്റ് വിച്ഛേദിച്ചു. മെയ്തി-കുക്കി വിഭാഗങ്ങൾക്കിടയിലെ സംഘർഷം മൂലം അഞ്ചുമാസത്തോളം നീണ്ടുനിന്ന വിലക്ക് കഴിഞ്ഞദിവസമാണ് പിൻവലിച്ചത്. സംഘർഷത്തിലും ഏകപക്ഷീയ ആക്രമങ്ങളിലുമായി 175 പേർ മരിക്കുകയും ആയിരക്കണക്കിന് പേർ പലായനം ചെയ്യുകയും ചെയ്തിരുന്നു.
|
വിദ്യാർഥികൾ കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാനത്ത് വിദ്യാർഥികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. മുഖ്യമന്ത്രി എൻ ബിരൺ സിങ്ങിന്റെ വസതിയിലേക്ക് വിദ്യാർഥികൾ നടത്തിയ പ്രതിഷേധമാർച്ച് സുരക്ഷാ സേന തടയുകയും പ്രതിഷേധക്കാർക്കു നേരെ കണ്ണീർവാതകവും പുക ബോംബും പ്രയോഗിക്കുകയും ചെയ്തു. നിരവധി വിദ്യാർഥികൾക്ക് സുരക്ഷാസേനയുടെ നടപടിയിൽ പരിക്കേറ്റിരുന്നു.
ജൂലൈയിൽ കാണാതായ വിദ്യാർഥികളെ ഇതുവരെയും കണ്ടെത്താനായിരുന്നില്ല. ഇന്റർനെറ്റ് ബന്ധം പുനസ്ഥാപിച്ചതിനു പിന്നാലെയായിരുന്നു ഇരുവരെയും വധിക്കുന്നതിനു തൊട്ടുമുമ്പുള്ള ചിത്രവും കൊല്ലപ്പെട്ട ഫോട്ടോയും പുറത്തുവന്നത്. ഇരുവരുടെയും മൃതദേഹങ്ങൾ ഇതുവരെയും കണ്ടെത്താനായിട്ടില്ല. സിബിഐ ആണ് കേസ് അന്വേഷിക്കുന്നത്.





