21
Oct 2023
Fri
21 Oct 2023 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡല്‍ഹി: നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുകയാണ് ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡ്. ഡെവണ്‍ കോണ്‍വേയ്ക്കൊപ്പം പിരിയാത്ത വമ്പന്‍ കൂട്ടുകെട്ടുണ്ടാക്കുകയും, സെഞ്ച്വറി നേടുകയും ചെയ്ത ഇന്ത്യന്‍ വംശജനായ രചിന്‍ രവീന്ദ്രയാണ് മത്സരത്തിലെ ഹീറോ. 96 പന്തില്‍ 123 റണ്‍സുമായി രവീന്ദ്ര മത്സരത്തില്‍ പുറത്താവാതെ നിന്നു.

കിവീസ് ടീമിലെ യുവ താരങ്ങളില്‍ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് രവീന്ദ്ര. ലോകകപ്പ് ഇന്നിംഗ്സോടെ താരം കിവീസ് ഹീറോയായി മാറി കഴിഞ്ഞു. ഓപ്പണിംഗില്‍ സ്ഥാനം ഉറപ്പിക്കാനും രവീന്ദ്രയ്ക്ക് സാധിച്ചു. അതേസമയം രവീന്ദ്രയ്ക്ക് ഇന്ത്യന്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുമായും രാഹുല്‍ ദ്രാവിഡുമായുള്ള ബന്ധം എന്താണ്? ഇക്കാര്യത്തില്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചകളും നടക്കുന്നുണ്ട്.

മത്സരത്തില്‍ കളിയിലെ താരമായി രവീന്ദ്രയെ തിരഞ്ഞെടുത്തിരുന്നു. താരത്തെ അവാര്‍ഡിനായി ക്ഷണിച്ചപ്പോള്‍ കമന്റേറ്ററായ ഇയാന്‍ സ്മിത്ത് ഇക്കാര്യം സൂചിപ്പിച്ചിരുന്നു. രചിന്‍ രവീന്ദ്രയിലെ രചിന്‍ എന്നത് സച്ചിനുമായും, രവീന്ദ്രയിലെ അവസാന വാക്ക് ദ്രാവിഡുമായി സാമ്യമുള്ളതാണ്. ഇതാണ് ഇയാള്‍ സ്മിത്ത് ചൂണ്ടിക്കാണിച്ചത്.

സ്റ്റാര്‍ സ്പോര്‍ട്സ് പങ്കുവെച്ച വീഡിയോയില്‍ തന്റെ പേരിന് പിന്നിലെ രഹസ്യം രവീന്ദ്ര വെളിപ്പെടുത്തുന്നുണ്ട്. തന്റെ മാതാപിതാക്കള്‍ രണ്ട് ക്രിക്കറ്റ് ഇതിഹാസങ്ങളുടെ പേര് ചേര്‍ത്താണ് എനിക്ക് പേര് നല്‍കിയതെന്ന് രവീന്ദ്ര പറയുന്നു. ഇന്ത്യക്ക് വേണ്ടി അത്രയ്ക്കും മികച്ച പ്രകടനം നടത്തിയവരുടെ പേര് ഒപ്പമുള്ളതില്‍ ഭാഗ്യവാനാണെന്ന് രവീന്ദ്ര പറഞ്ഞു.മത്സരത്തില്‍ കെയ്ന്‍ വില്യംസണ് പകരക്കാരനായിട്ടാണ് രചിന്‍ കളത്തിലിറങ്ങിയത്. ഓള്‍റൗണ്ട് പ്രകടനത്തിലൂടെ താരം ടീമിലെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.

പതിനൊന്ന് ബൗണ്ടറികളും അഞ്ച് സിക്സറുകളും ആ ഇന്നിംഗ്സില്‍ നിന്ന് പിറന്നു. 273 റണ്‍സിന്റെ പിരിയാത്ത കൂട്ടുകെട്ട് ഡെവിന്‍ കോണ്‍വേയ്ക്കൊപ്പം ഉണ്ടാക്കാനും രചിന് സാധിച്ചു. ഈ കൂട്ടുകെട്ടാണ് അനായാസം മത്സരം കിവീസിന് അനുകൂലമാക്കിയത്. മത്സരത്തില്‍ ഹാരി ബ്രൂക്കിന്റെ നിര്‍ണായക വിക്കറ്റെടുത്തതും രവീന്ദ്രയെ കളിയിലെ താരമാക്കുന്നതില്‍ നിര്‍ണായക പങ്കുവെച്ചിരുന്നു. ഇതിനിടയിലാണ് മുന്‍ ഇന്ത്യന്‍ താരങ്ങളുടെ പേരുമായുള്ള സാമ്യം ചര്‍ച്ചയായിയിരിക്കുന്നത്.

രവീന്ദ്ര ഇന്ത്യക്കാരായ രവി കൃഷ്ണമൂര്‍ത്തിയുടെയും, ദീപ കൃഷ്ണമൂര്‍ത്തിയുടെയും മകനാണ്. 1990കളില്‍ ന്യൂസിലന്‍ഡിലേക്ക് കുടിയേറിയവരാണ് ഈ ഇന്ത്യന്‍ ദമ്പതിമാര്‍. രവീന്ദ്രയുടെ പിതാവ് സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ്. ന്യൂസിലന്‍ഡിലെ ഹട്ട് ഹോക്സ് ക്ലബിന്റെ സ്ഥാപകന്‍ കൂടിയാണ് അദ്ദേഹം. വെല്ലിംഗ്ടണിലാണ് രവീന്ദ്രയും കുടുംബവും താമസിക്കുന്നത്.

2016, 2018 വര്‍ഷങ്ങളില്‍ ന്യൂസിലന്‍ഡിന്റെ അണ്ടര്‍ 19 ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്നു രവീന്ദ്ര. പാകിസ്താനെതിരെയാണ് എ ക്ലാസ് മത്സരങ്ങള്‍ താരം കളിക്കാന്‍ തുടങ്ങിയത്. 2019-20 സീസണിലെ ഫോര്‍ഡ് ട്രോഫിയിലാണ് ആഭ്യന്തര ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറി താരം കുറിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേടിയ ന്യൂസിലന്‍ഡ് ടീമിന്റെയും ഭാഗമായിരുന്നു രവീന്ദ്ര.