07
Oct 2023
Thu
07 Oct 2023 Thu

US ല്‍ 22 പേരെ വെടിവച്ചുകൊന്നയാളെ തിരിച്ചറിഞ്ഞു; പേര് റോബര്‍ട്ട് കാഡ്, മാനസികരോഗിയും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാഷിങ്ടണ്‍: അമേരിക്കയിലെ മെയ്‌നയില്‍ 22 പേരെ വെടിവച്ചുകൊന്ന അക്രമിയെ പോലീസ് തിരിച്ചറിഞ്ഞു. 40 കാരനായ റോബര്‍ട്ട് കാഡ് എന്നയാളാണ് അക്രമി എന്ന് തിരിച്ചറിഞ്ഞെങ്കിലും ഇയാളെ ഇനിയും പിടികൂടാന്‍ സാധിച്ചിട്ടില്ല. അക്രമിയുടെ കൈവശമുള്ളത് സെമി ഓട്ടോമാറ്റിക് തോക്കാണെന്നാണ് കരുതുന്നത്. ഇയാള്‍ എത്തിയതെന്ന് സംശയിക്കുന്ന ഒരു വെള്ള എസ്.യു.വിയുടെ ചിത്രവും അധികൃതര്‍ പുറത്തുവിട്ടിരുന്നു. യു.എസ് ആര്‍മി റിസര്‍വിലെ പരിശീലകനായ കാഡ് മാനസികരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.

അക്രമിയുടേതെന്ന് കരുതുന്ന വാഹനം ലൂവിസ്റ്റണില്‍നിന്ന് 13 കിലോമീറ്ററോളം മാറി ലിസ്ബണ്‍ നഗരത്തില്‍ കണ്ടെത്തിയതായി പൊതുസുരക്ഷാവകുപ്പ് സ്റ്റേറ്റ് കമ്മിഷണര്‍ മൈക് സോഷ്‌ചെക് അറിയിച്ചു. ഇവിടെയുള്ള ആളുകളോടും ജാഗ്രതപാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പ്രാദേശിക സമയം ബുധനാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ 60ഓളം പേര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം. ലൂവിസ്റ്റണിലെ ബോളിങ് അലി, ഒരു ബാര്‍, വാള്‍മാര്‍ട്ടിന്റെ വിതരണകേന്ദ്രം എന്നിവിടങ്ങളിലാണ് വെടിവെപ്പ് നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തെത്തുടര്‍ന്ന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വീടിനുള്ളില്‍തന്നെ കഴിയണമെന്നും പോലീസ് ജനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. ബാറില്‍നിന്ന് 6.5 കിലോമീറ്റര്‍ വടക്കുമാറിയാണ് ബോളിങ് അലി സ്ഥിതിചെയ്യുന്നത്. ബാറില്‍നിന്ന് 2.5 കിലോമീറ്റര്‍ തെക്കുമാറിയാണ് വാള്‍മാര്‍ട്ട് വിതരണകേന്ദ്രം.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക