07
Nov 2023
Tue
07 Nov 2023 Tue

അസഫാകിന് തൂക്കു കയര്‍ ലഭിക്കുമോ? ആലുവയിലെ 5 വയസുകാരിയുടെ കൊലപാതകത്തില്‍ ഇന്ന് വിധി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: ആലുവയില്‍ അതിഥി തൊഴിലാളിയുടെ അഞ്ച് വയസുള്ള മകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതി ബിഹാര്‍ സ്വദേശി അസഫാക് ആലത്തിനുള്ള (28) ശിക്ഷ വിചാരണ കോടതി ഇന്ന് വിധിക്കും. ശിക്ഷയില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയ എറണാകുളം പോക്‌സോ കോടതി വിധി പ്രഖ്യാപനം ശിശു ദിനമായ ഇന്നത്തേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ 11 മണിക്ക് ജഡ്ജി കെ. സോമനാണ് ശിക്ഷാ വിധി പ്രഖ്യാപിക്കുക.

വധശിക്ഷ വരെ ലഭിക്കാവുന്ന അഞ്ചു കുറ്റങ്ങള്‍ അടക്കം ഗൗരവസ്വഭാവമുള്ള 16 കുറ്റങ്ങളാണ് അസഫാക് ആലത്തിനെതിരെ കോടതി കണ്ടെത്തിയിട്ടുള്ളത്. ക്രൂരമായ കുറ്റകൃത്യം ചെയ്ത അസഫാക്കിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. പ്രതി കൃത്യം നടത്തിയ രീതി അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ബലാത്സംഗത്തിന് ശേഷം അഞ്ചുവയസ്സുകാരിയെ ക്രൂരമായ കൊലപ്പെടുത്തി. മാലിന്യം വലിച്ചെറിയുന്ന ലാഘവത്തോടെ കുട്ടിയെ മറവു ചെയ്തു.

ഈ കുട്ടി ജനിച്ച വര്‍ഷം പ്രതി മറ്റൊരു കുട്ടിയെ പീഡിപ്പിച്ചിരുന്നു. ഇയാള്‍ വധശിക്ഷയില്‍ കുറഞ്ഞ ഒരു ശിക്ഷയും അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ പ്രായം കണക്കിലെടുത്ത് വധശിക്ഷ നല്‍കരുതെന്നാണ് പ്രതി അസഫാക് ആലം വാദിച്ചത്. മനഃപരിവര്‍ത്തനത്തിന് അവസരം വേണമെന്നും പ്രതി ആവശ്യപ്പെട്ടു.

കഴിഞ്ഞ ജൂലൈ 28 നാണ് ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസ്സുള്ള കുഞ്ഞിനെ പ്രതിയായ അസഫാക് ആലം വിളിച്ചുകൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. കേസില്‍ പ്രതി അസഫാക് ആലം കുറ്റക്കാരനാണെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. ശിക്ഷാ വിധിക്ക് മുന്നോടിയായി കോടതി ആവശ്യപ്പെട്ട് നാലു റിപ്പോര്‍ട്ടുകള്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക