07
Nov 2023
Tue
07 Nov 2023 Tue

തൃശ്ശൂര്‍: തൃശ്ശൂരിലെ സ്‌കൂളില്‍ തോക്കുമായെത്തിയ പൂര്‍വവിദ്യാര്‍ഥി ക്ലാസ് മുറിയില്‍ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും പിന്നാലെ തോക്കെടുത്ത് മൂന്നുതവണ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയുമായിരുന്നു. ഇയാളുടെ കൈയിലുണ്ടായിരുന്നത് എയര്‍ ഗണ്‍ ആണെന്ന് സംശയമുള്ളതായി അധ്യാപകര്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൂര്‍വ വിദ്യാര്‍ഥി മുളയം സ്വദേശി ടി.ജെ ജഗനാണ് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തത്. മൂന്ന് തവണയാണ് ഇയാള്‍ വെടിയുതിര്‍ത്തത്. രണ്ട് അധ്യാപകരുടെ പേര് ചോദിച്ചായിരുന്നു ഭീഷണിയും വെടിവെപ്പും. ആദ്യം സ്റ്റാഫ് റൂമിലേക്ക് അപ്രതീക്ഷിതമായി ഓടിക്കയറി എത്തിയ പ്രതി സ്‌കൂള്‍ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അധ്യാപകര്‍ക്ക് നേരെ തോക്ക് ചൂണ്ടുകയും ചെയ്‌തെന്ന് അധ്യാപകര്‍ പറഞ്ഞു.

സാധാരണ പൂര്‍വവിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക് എത്താറുള്ളതുപോലെ ജഗനും എത്തിയതാണെന്നാണ് ആദ്യം കരുതിയത്. തുടര്‍ന്ന് സ്റ്റാഫ് റൂമിലെത്തിയ പ്രതി അവിടെ കുറച്ചുനേരം നടന്ന ശേഷം കസേരയിലിരിക്കുകയും ബാഗില്‍ നിന്ന് എയര്‍ ഗണ്‍ കൈയിലെടുക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ട് അധ്യാപകരുടെ പേര് ചോദിച്ച് ഭീഷണി തുടങ്ങുകയുമായിരുന്നെന്ന് അധ്യാപകര്‍ വ്യക്തമാക്കി. ശാന്തനാക്കാന്‍ നോക്കിയെങ്കിലും ക്ലാസ് റൂമിലേക്ക് ഇരച്ചുകയറി കുട്ടികളെയും അവിടെയുണ്ടായിരുന്ന അധ്യാപകരെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് മൂന്നു തവണ വെടിയുതിര്‍ത്തെന്നും അധ്യാപകര്‍ അറിയിച്ചു.

ഭീഷണി മുഴക്കിയപ്പോള്‍ തന്നെ അധ്യാപകര്‍ പൊലീസിനെ വിളിച്ചിരുന്നു. അവരെത്തുംമുമ്പ് വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് ജഗന്‍ ഇറങ്ങിയോടാന്‍ ശ്രമിക്കവെ അധ്യാപകര്‍ പിടിച്ചുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. പ്രതിയെ തൃശൂര്‍ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക