ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസിന് വൻ തിരിച്ചടി. ഏറെ പ്രതീക്ഷയുണ്ടായിരുന്ന മധ്യപ്രദേശിനെ കൂടാതെ അധികാരമുണ്ടായിരുന്ന രാജസ്ഥാൻ പൂർണമായും കൈവിട്ടു. ഛത്തീസ്ഗഢും ബിജെപി കൊണ്ടുപോവുമെന്നാണ് ലീഡ് നില നൽകുന്ന സൂചന. ഇതോടെ ഹിന്ദി ഹൃദയഭൂമി ബിജെപി പിടിച്ചെടുത്തു.
|
മധ്യപ്രദേശിൽ ദയനീയ സ്ഥിതിയാണ് കോൺഗ്രസിന്. 155-156 സീറ്റിൽ ലീഡ് ചെയ്ത് ബിജെപി വ്യക്തമായ ആധിപത്യം പുലർത്തുകയാണ്. 70-72 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് മുന്നിട്ടുനിൽക്കുന്നത്. കമൽനാഥ് അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ എല്ലാ തന്ത്രങ്ങളും പാളുന്ന കാഴ്ചയാണ് മധ്യപ്രദേശിൽ ദൃശ്യമാവുന്നത്.
അഭിമാന ഭൂമിയായിരുന്ന രാജസ്ഥാനിൽ നേതാക്കളുടെ തമ്മിലടി കോൺഗ്രസിന് കനത്ത തിരിച്ചടിയാണെന്ന് വ്യക്തമാക്കുന്നതാണ് ലീഡ് നില. 114-116 സീറ്റിൽ ബിജെപി ബിജെപി ആധിപത്യം പുലർത്തുമ്പോൾ 63-65 സീറ്റുകളിൽ മാത്രമാണ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും സംഘവും ലീഡ് ചെയ്യുന്നത്.
ഛത്തീസ്ഗഢിൽ ബിജെപി 47 സീറ്റിലും കോൺഗ്രസ് 40-41 സീറ്റിലുമാണ് മുന്നിട്ടുനിൽക്കുന്നത്. ഇവിടെ കോൺഗ്രസിന്റെ ചങ്കിടിപ്പേറുകയാണ്. അതേസമയം, തെലങ്കാനയിൽ മാത്രമാണ് കോൺഗ്രസിന് ആശ്വാസം. അവിടെ ഭരണകക്ഷിയായ ബിആർഎസിനെ നിലംപരിശാക്കി കോൺഗ്രസ് മുന്നേറുകയാണ്.
കോൺഗ്രസ് 69-71 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ ബിആർഎസ് 36 സീറ്റുകളിൽ മാത്രമാണ് മുന്നിൽ. ഓരോ സംസ്ഥാനങ്ങളിലും ലീഡ് നില മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ്.





