01
Dec 2023
Wed
01 Dec 2023 Wed

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച. ലോക്‌സഭാ നടപടികള്‍ നടക്കുന്നതിനിടെ രണ്ട് പേര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് താഴേക്ക് ചാടി സ്‌പ്രേ പ്രയോഗിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായാണ് ലോക്‌സഭാ സന്ദര്‍ശക ഗാലറിയില്‍നിന്നും താഴേക്ക് ചാടിയത്. ശൂന്യവേള നടക്കുന്നതിനിടെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുറച്ചുനേരത്തേക്ക് പരിഭ്രാന്തിയുടെ നിമിഷങ്ങളായി. എം.പിമാരുടെ ഇരിപ്പിടത്തിന് മുന്നിലുള്ള മേശമേല്‍ നിന്ന് മുദ്രാവാദ്യം വിളിക്കുകയും ഷൂസിനുള്ളില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന സ്‌പ്രേ എടുത്ത് പ്രയോഗിക്കുകയുമായിരുന്നു. എം.പി മാര്‍ക്ക് നേരെ സ്‌പ്രേ ഉപയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കണ്ണീര്‍വാതകമായിരുന്നു ക്യാനിലുണ്ടായിരുന്നതെന്നും സൂചനയുണ്ട്.

സംഭവത്തില്‍ ഒരുസ്ത്രീ അടക്കം നാലുപേര്‍ കസ്റ്റഡിയിലുണ്ട്. ഖലിസ്ഥാന്‍ വാദികളെന്നാണ് സൂചന. ഇവര്‍ മഞ്ഞ നിറത്തിലുള്ള പുകയുള്ള കളര്‍ പോപ്അപ്പ് കത്തിച്ചു.ഭരണകക്ഷി എം.പിമാര്‍ ഇരിക്കുന്ന ഭാഗത്തേക്കാണ് അക്രമികള്‍ ചാടിയത്. എം.പിമാരുടെ കസേരകളിലേക്കാണ് ചാടിയത്. ഉത്തര്‍പ്രദേശ് സ്വദേശികളെന്നാണ് സൂചന. 30 വയസിനു താഴെയുള്ളവരാണ് ഇവര്‍. സഭാഹാളില്‍ മഞ്ഞനിറമുള്ള പുക ഉയര്‍ന്നതായി എം.പിമാര്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് എംപിമാരെ ലോക്‌സഭയില്‍ നിന്നും മാറ്റി. പാഞ്ഞെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ രണ്ടാമത്തെയാളെയും കീഴ്‌പ്പെടുത്തി സഭയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയി. ഈ സമയത്ത് ലോക്‌സഭയ്ക്ക് പുറത്തും രണ്ട് പേര്‍ മുദ്രാവാക്യം വിളിക്കുകയും സ്‌പ്രേ പ്രയോഗിക്കാനും ശ്രമിച്ചു. ഇവരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ്‌സിഖ് സംഘടനകള്‍ പാര്‍ലമെന്റ് ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു

രണ്ടുപേര്‍ പൊതു ഗ്യാലറിയില്‍ നിന്ന് ചേമ്പറിലേക്ക് ചാടിയെന്നും ലോക്‌സഭയിലെ അംഗങ്ങള്‍ അവരെ പിടികൂടാന്‍ ശ്രമിച്ചുവെന്നും ആ സമയം സഭയിലുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ വാക്കുകള്‍ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.