2024 പൊതുതിരഞ്ഞെടുപ്പിൽ മായാവതിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കിയാൽ ഇന്ത്യ മുന്നണിയിൽ ചേരുന്ന കാര്യം ആലോചിക്കാമെന്ന് ബിഎസ്പി. ബിജ്നോറിൽ നിന്നുള്ള ബിഎസ്പി എംപി മലൂക് നഗർ ആണ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. 2018 നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ബിഎസ്പി എംഎൽഎമാരെ അകറ്റി നിർത്തിയതിന് കോൺഗ്രസ് ക്ഷമാപണം നടത്തണമെന്നും എംപി ആവശ്യപ്പെട്ടു.
|
രാജ്യത്തെ ദലിത് നേതാക്കളിൽ പ്രബലയാണ് മായാവതിയെന്നും ദേശീയതലത്തിലുടനീളം അവർക്ക് പിന്തുണയുണ്ടെന്നും നഗർ പറഞ്ഞു. 2022ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 41.3 ശതമാനം വോട്ടുകൾ കിട്ടി. ഇന്ത്യ മുന്നണിക്ക് 40 ശതമാനം വോട്ടുകളും ബിഎസ്പിക്ക് 13 ശതമാനം വോട്ടുകളും കിട്ടി. ബിഎസ്പി ഇന്ത്യാ സഖ്യത്തിൽ ചേർന്നാൽ വോട്ട് ശതമാനം 50 ശതമാനത്തിനു മുകളിൽ ആയേനെ. ഇതിലൂടെ ബിജെപിയിൽ നിന്ന് അധികാരം പിടിക്കാനും സാധ്യമായേനെ. മായാവതിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കിയാൽ ദലിത് വോട്ടുകൾ തിരിച്ചുപിടിക്കാനാവുമെന്നും എംപി പറയുന്നു.
ഇന്ത്യാമുന്നണി യോഗത്തിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ആണ് പ്രധാനമന്ത്രി സ്ഥാനാർഥിയായി നിർദേശിച്ചത്.





