അരീക്കോട്: അരീക്കോട് താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാർ ജോലി സമയം പാലിക്കുന്നില്ലെന്ന് രോഗികളുടെ പരാതി ഉയർന്നിട്ടും ആശുപത്രി സൂപ്രണ്ട് നടപടി സീകരിക്കുന്നില്ല. നിലവിൽ ഒ പിയിലെ ഡോക്ടർമാരുടെ ഡ്യൂട്ടി സമയം രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ്. പ്രതിദിനം 1000ത്തിലേറെ രോഗികൾ ആശ്രയിക്കുന്ന അരീക്കോട് താലൂക്ക് ആശുപത്രിയിൽ പല ഡോക്ടർമാരും രാവിലെ ഒമ്പതിന് ശേഷമാണ് പരിശോധനയ്ക്കെത്തുന്നത്.
|
ഡ്യൂട്ടി സമയം കഴിയും മുമ്പ് പല ഡോക്ടർമാരും മറ്റു ജീവനക്കാരും സ്ഥലം വിടുന്നത് രോഗികൾക്ക് ഏറെ ദുരിതമാണ് ഉണ്ടാക്കുന്നത്. അത്യാസന്ന രോഗികൾ ആശുപത്രിയിലെത്തുന്ന സമയത്ത് ഒ പിയിലെ ഡ്യൂട്ടി ഡോക്ടർമാർ പലരും ഇല്ലാത്തതിനാൽ അത്യാഹിത കേസുകൾ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് പോവേണ്ട ഗതികേടാണ്.
കുട്ടികളുടെ ഡോക്ടർ 100 രോഗികളെ മാത്രമേ പരിശോധിക്കൂവെന്ന നിലപാട് സീകരിച്ചതിനെതിരേ കുട്ടികളുടെ രക്ഷിതാക്കൾ പരാതിപെട്ടിട്ടും ആശുപത്രി സൂപ്രണ്ട് ഇതു പരിഹരിക്കുന്നതിനു നടപടി സീകരിച്ചിട്ടില്ല. പരാതി സംബന്ധിച്ച് തനിക്ക് അറിയില്ലെന്നും രക്ഷിതാക്കളുടെ പരാതി ലഭിച്ചാൽ ആയത് സംബന്ധിച്ച് ഉചിതമായ നടപടി സീകരിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. നിലവിൽ ബന്ധപ്പെട്ട പരാതികൾ സംബന്ധിച്ച് സൂപ്രണ്ട് റിപോർട്ട് ചെയ്തിട്ടില്ലെന്നും ഡിഎംഒ പറഞ്ഞു


