28
Feb 2024
Mon
28 Feb 2024 Mon
Vizhinjam port to become special hub

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഇടതുപക്ഷ സർക്കാരിൻ്റെ സംസ്ഥാന ബജറ്റ് അവതരണം നിയമസഭയിൽ ആരംഭിച്ചു. കേരളത്തിൻ്റെ സമ്പദ്ഘടന സൂര്യോദയം സമ്പദ്ഘടനയായി മാറിയതായി ധനമന്ത്രി കെ എൻ ബാല​ഗോപാൽ വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ബജറ്റ് അവതരമാണ് നടക്കുന്നത്. വിഴിഞ്ഞം അന്തർദേശീയ തുറമുഖം മേയ് മാസത്തിൽ പ്രവർത്തനം ആരംഭിക്കുമെന്നും ബജറ്റ് അവതരണത്തിൽ ധനമന്ത്രി വ്യക്തമാക്കി.

വിഴിഞ്ഞത്തെ സ്പെഷ്യൽ ഹബ്ബാക്കി മാറ്റും. വഴിഞ്ഞം തുറമുഖം ദക്ഷിണേന്ത്യയുടെ വാണിജ്യ ഭൂപടം മാറ്റി വരയ്‌ക്കും എന്നാണ് പ്രതീക്ഷ. വിഴിഞ്ഞത്തിൻ്റെ കാര്യത്തിൽ രണ്ട് പതിറ്റാണ്ടിന്റെ കാലതാമസം ഉണ്ടായി എന്നത് വിസ്‌മരിക്കരുതെന്നും ഇനി കാലതാമസം വരുത്തരുത് എന്ന ദൃഢ നിശ്ചയത്തോടെയാണ് സർക്കാർ മുന്നോട്ട് നീങ്ങുന്നതെന്നും ബാലഗോപാൽ പറഞ്ഞു.

ഭാവി കേരളത്തിൻ്റെ വികസന കവാടമാണ് വിഴിഞ്ഞം തുറമുഖം. വിഴിഞ്ഞത്ത് ചൈനീസ് മാതൃകയിൽ സ്പെഷ്യൽ ഡെവലപ്‌മെന്റ് സോണുകൾ ആരംഭിക്കും. വിഴിഞ്ഞം കേന്ദ്രീകരിച്ച് വലിയൊരു വികസന സാദ്ധ്യതയുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

കേരളത്തിൻ്റെ സ്ഥാനം രാജ്യത്തിൻ്റെ മുൻനിരയിലാണെന്നും കേരളം മുടിഞ്ഞെന്ന് പറയുന്നവരെ നിരാശപ്പെടുത്തുന്നതാണ് കണക്കുകളെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. നാട് മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങൾ ആമുഖമായി പറയുന്നുവെന്നും ധനമന്ത്രി വ്യക്തമാക്കി.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തുടങ്ങിയ ശ്രമങ്ങൾ ഫലം കണ്ട് തുടങ്ങി. കേന്ദ്രം സാമ്പത്തിക ഉപരോധത്തിൽ വിറങ്ങലിച്ച് നിൽക്കുകയല്ല വേണ്ടത്, തകരില്ല കേരളം തളരില്ല കേരളം എന്ന് വ്യക്തമാക്കി മുന്നോട്ട് പോകണമെന്നും ബാല​ഗോപാൽ പറഞ്ഞു.

പൊതു സ്വകാര്യ മൂലധനം ഉറപ്പാക്കാനുള്ള പദ്ധതികൾ കൊണ്ട് വരും. അടുത്ത മൂന്ന് വർഷത്തിൽ മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപം കൊണ്ടുവരും. വിദ്യാഭ്യാസ രംഗത്ത് മൂലധന നിക്ഷേപം ആരംഭിച്ചു. വിദേശത്ത് നിന്ന് രോഗികൾക്ക് കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ചികിത്സയ്ക്ക് സൗകര്യമൊരുക്കും. കേരളത്തെ മെഡിക്കൽ ഹബ്ബാക്കി മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ പുതുതലമുറ വ്യവസായങ്ങൾക്ക് മൂലധന സബ്സിഡിയും പലിശ സബ്സിഡിയും നടപ്പാക്കും. ഇതിനായി പുതുതലമുറ നിക്ഷേപ മാർഗങ്ങൾ സ്വീകരിക്കും. സിയാൽ മോഡൽ മുതൽ പുതുതലമുറ നിക്ഷേപങ്ങൾ വരെ പ്രോത്സാഹിപ്പിക്കും. ഇതിനായി നിയമ നിർമ്മാണം കൊണ്ട് വരും. വിഴിഞ്ഞം പോർട്ട്‌ മെയ്‌ മാസത്തിൽ തുറക്കും.

വിദ​ഗ്ധ സമിതി റിപ്പോർട്ട് മൂന്ന് മാസത്തിനകം യാഥാർത്ഥ്യമാക്കും. വിഴിഞ്ഞത്ത് വൻ പ്രതീക്ഷയാണ് ഉള്ളത്. ഭാവി കേരളത്തിന്റെ വികസന കവാടമാണ് വിഴിഞ്ഞമെന്ന് ധനമന്ത്രി. വിഴിഞ്ഞം നാവായിക്കുളം റിങ് റോഡ് സമയ ബന്ധിതം ആയി പൂർത്തിയാക്കും. 1970ൽ ചൈനയിൽ സ്വീകരിച്ച ഡവലപ്മെന്റ് മാതൃക കേരളത്തിന് സ്വീകരിക്കാവുന്നതാണ്.