28
Sep 2024
Tue
28 Sep 2024 Tue
Pulser Suni got bail

ഡല്‍ഹി: പ്രമുഖ മലയാളി നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി പള്‍സര്‍ സുനിക്ക് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. (Actress attack case: Pulser Suni got bail) ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, പങ്കജ് മിത്തല്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഏഴര വര്‍ഷത്തിന് ശേഷമാണ് കേസില്‍ അവസാന പ്രതിയായ സുനിക്ക് ജാമ്യം ലഭിക്കുന്നത്. പലതവണ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നെങ്കിലും കേസില്‍ വിചാരണ നീണ്ടുപോകുന്നതിനാല്‍ ഇനിയും ജാമ്യം തടയാനാവില്ലെന്ന് കോടതി വ്യ്ക്തമാക്കി.

ALSO READ: ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സിദ്ദീഖ് കാപ്പന്‍ സുപ്രിം കോടതിയില്‍

മുഖ്യ പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കുമെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും കര്‍ശന ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. വിചാരണക്കോടതിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു.

വിസ്താരം നീണ്ടുപോകുന്നതെന്തുകൊണ്ടെന്ന് സുപ്രീം കോടതി സര്‍ക്കാരിനോട് ചോദിച്ചു. ഇതിനു മറുപടിയായി കേസിന്റെ സാക്ഷി വിസ്താരം ഉള്‍പ്പടെയുള്ള വിചാരണയുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

എട്ടാംപ്രതി ദിലീപിന്റെ അഭിഭാഷകനാണ് വാദം നീട്ടുന്നതെന്നും പ്രൊസിക്യൂഷന്‍ പട്ടിക സഹിതം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. അടിസ്ഥാനമില്ലാത്ത കഥകളാണ് എട്ടാംപ്രതി ദിലീപ് മെനയുന്നതെന്നാണ് സര്‍ക്കാരിന്റെ നിലപാട്. വിസ്താരം ആവര്‍ത്തിച്ചും ദീര്‍ഘിപ്പിച്ചും തെളിവുകള്‍ക്കെതിരെ കഥകള്‍ മെനയുകയാണ് ദിലീപിന്റെ അഭിഭാഷകന്‍ എന്നുമാണ് സര്‍ക്കാരിന്റെ വാദം. അന്തിമ വാദത്തിനായി മാത്രം ഒരുമാസം വേണ്ടിവരുമെന്നുമാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലം.