21
Jun 2024
Sun
21 Jun 2024 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കിങ്‌സ്ടൗണ്‍: ടി 20 ലോകകപ്പില്‍ കിരീടം ലക്ഷ്യംവച്ചെത്തിയ ഒസീസ് അഫ്ഗാനിസ്ഥാന് മുന്നില്‍ നാണംകെട്ടു. 149 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഒസീസ് 127 റണ്‍സിനുള്ളില്‍ ഓള്‍ ഔട്ടായി. 21 റണ്‍സിനാണ് അഫ്ഗാന്‍ വിജയം സ്വന്തമാക്കിയത്.

ഒസീസിനെ തകര്‍ത്ത് അഫ്ഗാനിസ്താന്‍ സെമി സാധ്യതകള്‍ സജീവമാക്കി. തോറ്റാല്‍ പുറത്താകുന്ന കളിയിലാണ് അഫ്ഗാന്‍ ജീവന്‍ തിരിച്ചുപിടിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ അഫ്ഗാന്റെ ആദ്യ ജയമാണിത്.

അഫ്ഗാന്‍ ഉയര്‍ത്തിയ 149റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഒസീസിന് അക്കൗണ്ട് തുറക്കും മുമ്പേ ഓപ്പണര്‍ ട്രാവിസ് ഹെഡിനെ നഷ്ടമായി. നവീന്‍നുല്‍ ഹഖ് ബൗള്‍ഡാക്കുകയായിരുന്നു. പിന്നാലെ മിച്ചല്‍ മാര്‍ഷും(12)ഡേവിഡ് വാര്‍ണറും(3) മടങ്ങിയതോടെ ഓസീസ് പരാജയം മണത്തു. 3ന് 23 എന്ന നിലയിലേക്ക് ഓസ്‌ട്രേലിയ വീണു. എന്നാല്‍ ഗ്ലെന്‍ മാക്‌സ്വെല്ലും സ്‌റ്റോയിനിസും ചേര്‍ന്ന് ടീം സ്‌കോര്‍ 50കടത്തി. അര്‍ധസെഞ്ച്വറി നേടിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ മാത്രമാണ് ഓസീസിന് വേണ്ടി പൊരുതിയത്. മാക്‌സ്‌വെല്‍ 59 റണ്‍സെടുത്ത് പുറത്തായി. 12 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷ്, 11 റണ്‍സെടുത്ത സ്‌റ്റോയ്‌നിസ് എന്നവരാണ് രണ്ടക്കം കടന്ന മറ്റ് ഓസീസ് ബാറ്റര്‍മാര്‍. നാലു വിക്കറ്റെടുത്ത ഗുല്‍ബാദിന്‍ നയീബും മൂന്നു വിക്കറ്റെടുത്ത നവീന്‍ ഉല്‍ ഹഖുമാണ് പേരുകേട്ട ഒസീസ് നിരയെ തകര്‍ത്തത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് 148 റണ്‍സെടുത്തത്. അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍മാരായ റഹ്മാനുള്ള ഗുര്‍ബാസിന്റെയും ഇബ്രാഹിം സദ്രാന്റെയും മികച്ച പ്രകടനമാണ് അഫ്ഗാന് തുണയായത്. ഗുര്‍ബാസ് 60 ഉം, സദ്രാന്‍ 51 റണ്‍സും നേടി. എന്നാല്‍ അഫ്ഗാന്‍ നിരയില്‍ മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഓസീസിന് വേണ്ടി പാറ്റ് കമ്മിന്‍സ് ഹാട്രിക് നേടി. ലോകകപ്പില്‍ കമ്മിന്‍സിന്റെ തുടര്‍ച്ചയായ രണ്ടാം ഹാട്രിക് ആണിത്.

Afghanistan vs Australia Highlights