23
Oct 2024
Tue
23 Oct 2024 Tue
bride and mother in law suicide

നാഗര്‍കോവില്‍: മലയാളി നവവധു സ്ത്രീധന പീഡനമാരോപിച്ച് ജീവനൊടുക്കിയതിനു പിന്നാലെ വിഷം കഴിച്ച ഭര്‍തൃമാതാവ് മരിച്ചു.(After the newlywed took her own life, the mother-in-law also died after consuming poison) ശുചീന്ദ്രം സ്വദേശിനി പരേതനായ നാഗരാജന്റെ ഭാര്യ ചെമ്പകവല്ലി (50) ആണ് ആശാരിപ്പള്ളം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കേ തിങ്കളാഴ്ച വൈകിട്ടോടെ മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ചെമ്പകവല്ലി മാനസികമായി പീഡിപ്പിച്ചതാണ് നവവധുവിനെ ആത്മഹത്യയിലേക്കു നയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

തമിഴ്‌നാട് വൈദ്യുതി ബോര്‍ഡ് ജീവനക്കാരനും ശുചീന്ദ്രം തെക്കുമണ്‍ സ്വദേശിയുമായ കാര്‍ത്തിക്കിന്റെ ഭാര്യ കൊല്ലം പിറവന്തൂര്‍ സ്വദേശി ശ്രുതി(24)യെയാണ് തിങ്കളാഴ്ച ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഇതിനു പിന്നാലെയാണ് ചെമ്പകവല്ലി വിഷം കഴിച്ചത്. ഗുരുതര നിലയിലായ ഇവര്‍ വെന്റിലേറ്ററിലായിരുന്നു.

ALSO READ: ഇസ്രായേലി യുദ്ധവിമാനങ്ങള്‍ നേര്‍ക്കുനേര്‍; അപകടമൊഴിവായത് സെക്കന്റുകളുടെ വ്യത്യാസത്തില്‍

ഭര്‍തൃമാതാവിന്റെ മാനസിക പീഡനം സഹിക്കാന്‍ കഴിയുന്നില്ലെന്ന് ശ്രുതി 21ന് അമ്മയ്ക്ക് വാട്‌സാപ്പില്‍ സന്ദേശം അയച്ചിരുന്നു. സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ചായിരുന്നു പീഡനമെന്നും സന്ദേശത്തിലുണ്ട്. ഭര്‍ത്താവിനൊപ്പം ഇരിക്കാനോ ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാനോ അനുവദിച്ചിരുന്നില്ലെന്നും ശ്രുതി പറഞ്ഞതായി വീട്ടുകാര്‍ പൊലീസിനു മൊഴി നല്‍കി.

10 ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണാഭരണവും സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍, ഇതു കുറഞ്ഞു പോയെന്നു പറഞ്ഞ് ചെമ്പകവല്ലി നിരന്തരം മാനസികമായി പീഡിപ്പിച്ചു. എച്ചില്‍ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും ശ്രുതിയുടെ വാട്‌സാപ് സന്ദേശത്തില്‍ ആരോപിച്ചിരുന്നു.

ശ്രുതിയുടെ പിതാവ് ബാബുവിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തു. തുടര്‍ന്ന് കാര്‍ത്തിക്, മാതാവ് ചെമ്പകവല്ലി എന്നിവരുടെ മൊഴിയെടുത്തു. ശ്രുതിയുടെ രക്ഷിതാക്കളോട് നാളെ നേരിട്ട് ഹാജരായി മൊഴി നല്‍കാന്‍ നാഗര്‍കോവില്‍ ആര്‍ഡിഒ എസ്.കാളീശ്വരി നിര്‍ദേശിച്ചിരുന്നു.