1 കോടി രൂപ ജലനികുതി അടയ്ക്കണമെന്ന് നിർദേശിച്ച് താജ്മഹലിന് നോട്ടിസ്. ഇതിനുപുറമേ 1.47 ലക്ഷം രൂപ വസ്തു നികുതിയായി അടയ്ക്കണമെന്നും ആഗ്ര മുനിസിപിൽ കോർപറേഷന്റെ നോട്ടിസിൽ പറയുന്നു. താജ്മഹലിന്റെ സൂക്ഷിപ്പ് ചുമതലയുള്ള പുരാവസ്തു വകുപ്പിനാണ് നോട്ടിസ് കൈമാറിയിരിക്കുന്നത്.
|
അതേസമയം ചരിത്രസ്മാരകങ്ങൾ നികുതി അടയ്ക്കേണ്ടതില്ലെന്നും കോർപറേഷൻ ഉദ്യോഗസ്ഥർ അബദ്ധത്തിൽ അയച്ചതാവാം നോട്ടിസ് എന്നും പുരാവസ്തു വകുപ്പിലെ സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് രാജ് കുമാർ പട്ടേൽ വ്യക്തമാക്കി. ഈ വിവരം ചൂണ്ടിക്കാട്ടി കോർപറേഷന് മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
താജ് മഹൽ വളപ്പിൽ വാണിജ്യപ്രവർത്തനങ്ങൾ നടത്താതിരിക്കുകയും പൊതുജനങ്ങൾക്ക് സൗജന്യപ്രവേശനം അനുവദിക്കുകയും ചെയ്യുന്നതിനാൽ ചരിത്ര സ്മാരകത്തിന് നികുതി കെട്ടേണ്ടതില്ല. ചരിത്രസ്മാരകങ്ങൾ നികുതികളിൽ നിന്ന് ഒഴിവാക്കുന്ന പ്രത്യേക ഉത്തരവ് 2017ൽ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



