17
Jul 2023
Mon
17 Jul 2023 Mon

ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ നടപടികള്‍ നിര്‍ത്തിച്ച് സുപ്രിംകോടതി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: ഹിന്ദു വിഭാഗം അവകാശവാദം ഉന്നയിക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേയുടെ ഭാഗമായി കുഴിച്ചു പരിശോധന നടത്തുന്നതില്‍നിന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേയെ തടഞ്ഞ് സുപ്രീം കോടതി. സര്‍വേ നടത്താനുള്ള വാരാണസി കോടതിയുടെ ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെതാണ് നടപടി. ഹരജി ഉച്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന സീനിയര്‍ അഭിഭാഷകന്‍ ഹുസേഫ അഹമ്മദിന്റെ ആവശ്യപ്രഖാരമാണ് ഉച്ചയ്ക്ക് രണ്ടിന് ഹര്‍ജി കേള്‍ക്കാമെന്ന് സമ്മതിച്ചത്.

പള്ളിയില്‍ കുഴിച്ചു പരിശോധന നടത്തരുതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേയ്ക്കു നിര്‍ദേശം നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി നിര്‍ദേശിച്ചു. ക്ഷേത്രത്തിനു മുകളിലാണ് പള്ളി നിര്‍മിച്ചിരിക്കുന്നത് എന്നു കണ്ടെത്താനാണ് വിശദ ശാസ്ത്രീയ സര്‍വേയ്ക്ക് വാരാണസി കോടതി ഉത്തരവിട്ടത്. പര്യവേക്ഷണം ഉള്‍പ്പെടെയുള്ള നടപടികള്‍ നടത്താമെന്നാണ് ഉത്തരവ്. ഓഗസ്റ്റ് നാലിനകം റിപ്പോര്‍ട്ട് നല്‍കാന്‍ വാരാണസി ജില്ലാ കോടതി എഎസ്‌ഐക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നേരത്തേ വാരണാസി കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇന്ന് ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ ആരംഭിച്ചത്. നാല് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഉത്തരവ് പരിഗണിച്ചാണ് കോടതി സര്‍വേ നടത്താന്‍ അനുമതി നല്‍കിയത്. ശിവലിംഗം കണ്ടെത്തിയ വുദുഖാന ഒഴിവാക്കി സര്‍വേ നടത്താനായിരുന്നു നീക്കം. മസ്ജിദ് നിര്‍മിച്ചത് ക്ഷേത്രത്തിന് മുകളിലാണോ എന്ന് കണ്ടെത്താനാണ് സര്‍വേ നടത്താന്‍ തീരുമാനിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക