29
Jun 2024
Sun
29 Jun 2024 Sun

ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. വോട്ടെണ്ണല്‍ രണ്ടുമണിക്കൂര്‍ പിന്നിടുമ്പോള്‍ അരുണാചല്‍ പ്രദേശില്‍ കേവല ഭൂരിപക്ഷം കടന്നും ലീഡ് ഉയര്‍ത്തി ബിജെപി. 33 ഇടത്താണ് ബിജെപി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് ഒരുസീറ്റില്‍ മാത്രമാണ് മുന്നേറുന്നത്. നേരത്തെ 10 സീറ്റുകളില്‍ ബി.ജെ.പി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (NPP) മൂന്ന് സീറ്റില്‍ മുന്നേറുന്നുണ്ട്. രണ്ട് സീറ്റില്‍ മറ്റുള്ളവരാണ് ലീഡ് ചെയ്യുന്നത്. 60 സീറ്റുകളുള്ള അരുണാചല്‍പ്രദേശില്‍ 31 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിക്കിമില്‍ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ച(SKM)യാണ് മുന്നേറുന്നത്. 32 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 31 ഇടത്തും സിക്കിം ക്രാന്തികാരി മോര്‍ച്ചയ്ക്കാണ് ലീഡ്. പ്രതിപക്ഷ പാര്‍ട്ടിയായ സിക്കി ഡെമോക്രാറ്റിക് ഫ്രണ്ട് ഒരിടത്ത് മാത്രമാണ് ലീഡ് ഉയര്‍ത്തിയത്.

സിക്കിമില്‍ പ്രേം സിങ് തമാങ്ങിന്റെ നേതൃത്വത്തിലുള്ള എസ്.കെ.എമ്മും പവന്‍ കുമാര്‍ ചാംലിങ്ങിന്റെ എസ്.ഡി.എഫും തമ്മിലാണ് പ്രധാന പോരാട്ടം. കോണ്‍ഗ്രസും ബി.ജെ.പിയും ഇവിടെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. അരുണാചല്‍പ്രദേശില്‍ ഭരണകക്ഷിയായ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരം. ബി.ജെ.പി 60 സീറ്റിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് 19 സീറ്റുകളിലാണ് മത്സരിക്കുന്നത്. നാഷണല്‍സ് പീപ്പിള്‍സ് പാര്‍ട്ടിയും നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും ഇവിടെ മത്സരരംഗത്തുണ്ട്.

ഇരു സംസ്ഥാനങ്ങളിലും ഏപ്രില്‍ 19നാണ് വോട്ടെടുപ്പ് നടന്നത്. സിക്കിമില്‍ 79.88 ശതമാനവും അരുണാചല്‍പ്രദേശില്‍ 82.95 ശതമാനവും പോളിങ് രേഖപ്പെടുത്തിയിരുന്നു.

ARUNACHAL, SIKKIM COUNTING LIVE UPDATES