02
Jul 2023
Mon
02 Jul 2023 Mon

ലഖ്‌നൗ: ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദുത്വര്‍ അവകാശവാദം ഉന്നയിച്ചതിന്റെ ഭാഗമായുള്ള ഹരജിയില്‍ വാരണാസി ജില്ലാ കോടതിയുടെ അനുമതി നല്‍കിയതിനെ തുടര്‍ന്ന് പുരാവസ്തു വകുപ്പ്(എഎസ്‌ഐ)പള്ളിയില്‍ സര്‍വേക്ക് തുടക്കമിട്ടു. സര്‍വേ നടത്തുന്നതിന് അനുമതി നല്‍കിയ ജില്ലാ കോടതി നടപടിക്കെതിരേ പള്ളി കമ്മിറ്റി സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതു നിലനില്‍ക്കെയാണ് തിങ്കളാഴ്ച പുരാവസ്തു വകുപ്പ് സര്‍വേ ആരംഭിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാവിലെ ഏഴിനാണ് സര്‍വേ തുടങ്ങിയത്. നേരത്തേ മുദ്രവച്ച വിശ്വാസികള്‍ അംഗശുദ്ധി വരുത്തുന്ന ടാങ്ക് ഒഴികെയുള്ള പള്ളിയുടെ ഭാഗങ്ങളിലാണ് പരിശോധന. വുദു ടാങ്കില്‍ നിന്ന് ശിവലിംഗം കണ്ടെത്തിയെന്നായിരുന്നു ഹിന്ദുത്വരുടെ വാദം. മുമ്പ് നടത്തിയ സര്‍വേയിലാണ് വുദു ടാങ്കിലെ ജലധാര ശിവലിംഗമായി ഹിന്ദുത്വര്‍ അവകാശപ്പെട്ടത്. എന്നാലിത് ജലധാരയാണെന്ന് പള്ളിക്കമ്മിറ്റി വ്യക്തമാക്കിയിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്ന് വുദു ടാങ്ക് പരിസരം മുദ്രവച്ചിരിക്കുകയാണ്.

ആഗസ്ത് നാലിന് സര്‍വേ റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് പുരാവസ്തുവകുപ്പിന് വാരണാസി ജില്ലാ കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഹിന്ദുത്വരായ നാല് സ്ത്രീകളാണ് പള്ളി നിര്‍മിച്ചത് ക്ഷേത്രം തകര്‍ത്താണെന്നും അതിനാല്‍ ശാസ്ത്രീയ പഠനം നടത്തണമെന്നും ആവശ്യപ്പെട്ട് വാരണാസി ജില്ലാ കോടതിയില്‍ ഹരജി നല്‍കിയത്. ഹരജിയുടെ വസ്തുത പുറത്തുവരുന്നതിന് ശാസ്ത്രീയ പഠനം നടത്താന്‍ കോടതി ഉത്തരവിടുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലത്തിലാണ് ഗ്യാന്‍വാപി പള്ളി നിലകൊള്ളുന്നത്. ബാബരി, മഥുര എന്നിവയ്ക്കു പുറമേ ക്ഷേത്രം തകര്‍ത്ത് നിര്‍മിച്ചതാണെന്ന് 1980കളിലും 1990കളിലും ബിജെപി അവകാശവാദമുന്നയിച്ച പള്ളികളിലൊന്നാണ് ഗ്യാന്‍വാപിയും. ഇതില്‍ ബാബരി മസ്ജിദ് 1992 ഡിസംബര്‍ ആറിന് കര്‍സേവകര്‍ തകര്‍ക്കുകയും സുപ്രിംകോടതിയുടെ അനുമതിയോടെ പള്ളി നിലനിന്ന ഭൂമിയില്‍ രാമക്ഷേത്രനിര്‍മാണം നടന്നുവരികയുമാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക