17
Oct 2024
Thu
17 Oct 2024 Thu
Bahraich clashes

ലഖ്‌നോ: യുപിയില്‍ വീടിന് മുകളില്‍ കെട്ടിയ പച്ചപ്പതാക അഴിച്ച് കാവിക്കൊടി കെട്ടിയ സംഘപരിവാര പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. (Bahraich clashes: How unrest began at Maharajganj Bazar during Durga Puja procession)  ഞായറാഴ്ച്ച ബഹ്‌റായിച്ചിലെ മഹാരാജ് ഗഞ്ജിലെ ദുര്‍ഗാ പൂജ ഘോഷയാത്രയ്ക്കിടെയാണ് സംഭവം. കൊല്ലപ്പെട്ട ഗോപാല്‍ മിശ്ര മുസ്ലിം വീടിന് മുകളില്‍ കെട്ടിയിരുന്ന പച്ചപ്പതാക അഴിച്ച് കാവിക്കൊടി കെട്ടുന്നതിന്റെയും പ്രകോപന മുദ്രാവക്യം വിളിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുര്‍ഗാ പൂജ ഘോഷ യാത്ര കടന്നു പോകുന്നതിനിടെ മസ്ജിദിന് മുന്നില്‍ ഉച്ചത്തില്‍ മ്യൂസിക് വച്ചത് വാക്കുതര്‍ക്കത്തിനിടയാക്കിരുന്നു. പ്രാര്‍ത്ഥനയ്ക്ക് തടസ്സം സൃഷ്ടിച്ചതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷമുണ്ടായത്. ഇതേ തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ പരസ്പരം കല്ലെറിയുകയും ഏറ്റുമുട്ടുകയും ചെയ്തു.

ALSO READ: റിസര്‍വേഷന്‍ കോച്ചിലെ കവര്‍ച്ച; യാത്രക്കാരന് റെയില്‍വേ 4.7 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

സംഘര്‍ഷത്തിനിടയിലാണ് മിശ്ര ഒരൂ വീടിന് മുകളില്‍ കയറി പച്ചപ്പതാക വലിച്ചു താഴെയിടുകയും കാവിക്കൊടി കെട്ടുകയും ചെയ്തത്. കൊടി നീക്കാനുള്ള ശ്രമത്തിനിടെ വീടിന്റെ ടെറസിന്റെ ഒരു ഭാഗം പൊളിഞ്ഞു വീണിരുന്നു. താഴെ നില്‍ക്കുന്നവര്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് പ്രോല്‍സാഹിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

സംഘര്‍ഷത്തിനിടെ ഗോപാല്‍ മിശ്രയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു. ഒരു വീടിനകത്ത് വച്ചാണ് മിശ്രയ്ക്ക് വെടിയേറ്റതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. മിശ്രയുടെ ശരീരത്തില്‍ നിരവധി തവണ വെടിയേറ്റതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. എന്നാല്‍, ആരാണ് വെടിവച്ചതെന്ന് വ്യക്തമല്ല. കൊലയ്ക്കുപയോഗിച്ച ആയുധവും കണ്ടെത്താനായിട്ടില്ല.

ഗോപാല്‍ മിശ്രയുടെ സംസ്‌കാര ചടങ്ങിനിടെയും ബഹ്‌റായിച്ച് പ്രദേശത്ത് സംഘര്‍ഷമുണ്ടായി. നിരവധി വാഹനങ്ങളും ഒരു ആശുപത്രിയും അക്രമികള്‍ അഗ്നിക്കിരയാക്കി.