ന്യൂഡൽഹി: ഹാഥ്രസ് യുഎപിഎ കേസിൽ വിദ്യാർഥി നേതാക്കളായ റഊഫ് ഷരീഫിനും മസൂദ് അഹ്മദിനും ജാമ്യം. അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതോടൊപ്പം ഡാനിഷിനും ജാമ്യം ലഭിച്ചു. ഇതോടെ സിദ്ദീഖ് കാപ്പൻ ഉൾപ്പെട്ട യുഎപിഎ കേസിൽ പ്രതികളാക്കപ്പെട്ട എല്ലാവർക്കും ജാമ്യം ലഭിച്ചു.
|
കള്ളപ്പണ ഇടപാട് ആരോപിച്ച് 2020 ഡിസംബർ 12ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് റഊഫിനെ ഇ ഡി കസ്റ്റഡിയിൽ എടുത്തിരുന്നു. 2.31 കോടി രൂപ അക്കൗണ്ടിൽ വന്നെന്നായിരുന്നു ഇ ഡി വാദം. ഈ കേസിൽ കോടതി ജാമ്യം നൽകിയെങ്കിലും ഹാഥ്രസ് കേസ് റിപ്പോർട്ട് ചെയ്യാനുള്ള യാത്രയ്ക്കിടയിൽ അറസ്റ്റ് ചെയ്യപ്പെട്ട മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് പണം നൽകിയെന്ന മറ്റൊരു കേസും ഇദ്ദേഹത്തിനെതിരെ ചുമത്തുകയായിരുന്നു.
2020 ആഗസ്റ്റ് അഞ്ചിന് യു.പിയിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ പോകവെയാണ് ജാമിഅ മില്ലിയ്യ പി.ജി വിദ്യാർഥിയായിരുന്ന മസൂദ് അഹ്മദ് പിടിയിലായത്. ടാക്‌സി ഡ്രൈവർ മുഹമ്മദ് ആലമും കാപ്പനും നേരത്തെ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.





