സൗദി പൗരന്മാരായ ബഹിരാകാശ യാത്രികര്‍ റയ്യാന ബർനാവിയെയും അലി അൽ ഖർനിയെയും വഹിച്ചുകൊണ്ട് സ്പേസ്എക്സ് ഫാൽകൺ9 റോക്കറ്റ് ലക്ഷ്യത്തിലേക്ക് കുതിച്ചു. ഫ്ളോറിഡയിലെ കേപ് കാനവരലിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിലെ ലോഞ്ച് കോംപ്ലക്സ് 39എയിൽ നിന്നാണ് ഫാൽകൺ 9 റോക്കറ്റ് തിങ്കളാഴ്ച പുലർച്ചെ പ്രാദേശികസമയം 12.37ന് കുതിച്ചുയർന്നത്. 16 മണിക്കൂർ യാത്രാദൂരം പിന്നിട്ട് തിങ്കളാഴ്ച വൈകീട്ട് 4.30ഓടെ റോക്കറ്റ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
|
യുഎഇ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നെയാദിയുമായി ഇരുവരും കൂടിച്ചേരുന്നതോടെ മറ്റൊരു ചരിത്രം കൂടി പിറക്കും. രണ്ട് അറബ് രാജ്യങ്ങളിൽ നിന്നുള്ള ബഹിരാകാശ യാത്രികർ ആദ്യമായി ബഹിരാകാശ നിലയത്തിൽ കണ്ടുമുട്ടുന്നു എന്ന പ്രത്യേകതയാണ് ഇതിനുള്ളത്.
എട്ട് ദിവസം ബഹിരാകാശ നിലയത്തിൽ ചെലവിടാനാണ് സൗദി സംഘത്തിന്റെ പദ്ധതി. ഇക്കാലയളവിൽ ബർനാവിയും അൽഖർനിയും കൂടി അർബുദ രോഗത്തെ പ്രവചിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക, ചന്ദ്രനിലും ചൊവ്വയിലും എങ്ങനെ കൃത്രിമ മഴ പെയ്യിക്കും തുടങ്ങി 20 പരീക്ഷണങ്ങൾ നിലയത്തിൽ നടത്തും.
സൗദിയുടെ ആദ്യ വനിതാ ബഹിരാകാശ യാത്രികയായ റയ്യാന ബർനാവി സ്തനാർബുദ ഗവേഷക കൂടിയാണ്. അവി അൽ ഖർനി പോർവിമാന പൈലറ്റാണ്. ഇരുവർക്കുമൊപ്പം നാസയുടെ മുൻ ബഹിരാകാശ യാത്രികനായ പെഗി വിറ്റ്സണും യുഎസ് പൈലറ്റ് ജോൺ ഷോഫ്നറുമുണ്ട്.


