കോട്ടയം: എരുമേലിയിൽ കാട്ടുപോത്ത് നടത്തിയ ആക്രമണത്തിൽ ഒരാൾ മരിച്ചു. കണമല സ്വദേശി പുറത്തേൽ ചാക്കോ (65) ആണ് മരിച്ചത്. ആക്രമണത്തിൽ പ്ലാവനക്കുഴിയിൽ തോമസിന് (60) ഗുരുതര പരിക്കേറ്റു.
|
ഇന്ന് രാവിലെ എട്ടുമണിയോടെ കണമല അട്ടിവളവിലാണ് സംഭവം. വീടിൻറെ സമീപത്ത് ഇരിക്കുകയായിരുന്ന ചാക്കോയെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ചാക്കോ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. തുടർന്ന് തോട്ടത്തിൽ ജോലി ചെയ്തു കൊണ്ടിരുന്ന തോമസിനെയും കാട്ടുപോത്ത് ആക്രമിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ നില ഗുരുതരമാണ്. തോമസിൻറെ കാലിനാണ് പരിക്കേറ്റത്. ഇരു കാലുകളും ഒടിഞ്ഞു തൂങ്ങിയ അവസ്ഥായിലാണ്.
ആക്രമണത്തിന് ശേഷം കാട്ടുപോത്ത് കാടിനുള്ളിലേക്ക് തിരികെ പോയി. പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
അതേസമയം ജനവാസമേഖലയിൽ വന്യജീവികൾ ഇറങ്ങുകയും ജനങ്ങളുടെ ജീവന് ഭീഷണി ആകുന്നത് വനം വകുപ്പിന്റെ അനാസ്ഥ മൂലമാണെന്ന് കട്ടി പ്രാദേശിക പാർട്ടികൾ പ്രദേശത്ത് പ്രതിഷേധിച്ചു. പ്രദേശവാസികൾ വലിയ ആശങ്കയിലാണ്. സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.





