ഭോപ്പാൽ: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ മധ്യപ്രദേശിൽ ബിജെപിക്ക് തിരിച്ചടി. മുൻ മന്ത്രിയും മുതിർന്ന നേതാവുമായ റസ്തം സിങ് പാർട്ടിയിൽ നിന്ന് രാജിവച്ചു. ബിജെപി അംഗത്വത്തിൽ നിന്നും എല്ലാ പാർട്ടി പദവികളിൽ നിന്നും രാജിവയ്ക്കുകയാണെന്ന് കാണിച്ച് സംസ്ഥാന അധ്യക്ഷന് അദ്ദേഹം കത്ത് നൽകി.
|
പാർട്ടിയിൽ അർഹമായ അംഗീകാരം ലഭിക്കാത്തതാണ് റസ്തം സിങ്ങിന്‍റെ രാജിക്ക് പിന്നിലെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. റസ്തം സിങ്ങിന്‍റെ മകൻ രാകേഷ് സിങ് മൊറേന മണ്ഡലത്തിൽ നിന്ന് ബിഎസ്പി സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്. മകന്‍റെ വിജയത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ റസ്തം സിങ് ബിജെപി വിടുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
ഗ്വാളിയോർ-ചമ്പൽ മേഖലയിൽ ഏറെ സ്വാധീനമുള്ള നേതാവാണ് റസ്തം സിങ്. ഐപിഎസുകാരനായ ഇദ്ദേഹം പദവിയിൽ നിന്ന് രാജിവച്ചാണ് 2003ൽ ബിജെപിയിൽ ചേർന്നത്. രണ്ട് തവണ തെരഞ്ഞെടുപ്പിൽ വിജയിച്ച ഇദ്ദേഹം രണ്ടു തവണയും മന്ത്രിയായിരുന്നു. നവംബർ 17നാണ് മധ്യപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 230 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ഡിസംബർ മൂന്നിനാണ് ഫലപ്രഖ്യാപനം.





