ന്യൂഡൽഹി: നിർത്തലാക്കിയ സതി അനാചാരത്തെ പുകഴ്ത്തി ബിജെപി എം.പി. രാജസ്ഥാനിലെ ചിറ്റോർഗഡിൽ നിന്നുള്ള എം.പിയായ ചന്ദ്രപ്രകാശ് ജോഷിയാണ് സതിയെ മഹത്വപ്പെടുത്തി രംഗത്തെത്തിയത്.
|
എം.പിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് ലോക്സഭയിൽ സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. ശക്തമായ പ്രതിഷേധത്തെ തുടർന്ന് സ്പീക്കർ ഓം ബിർള സഭ കുറച്ചുനേരം നിർത്തിവച്ചു.
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് തുടക്കമിട്ട ജോഷി, അലാവുദീൻ ഖിൽജിയിൽ നിന്ന് തന്റെ മാനം സംരക്ഷിക്കാൻ സ്വയം തീകൊളുത്തിയെന്ന് വിശ്വസിക്കപ്പെടുന്ന മേവാറിലെ രാജ്ഞി പത്മാവതിയെ പരാമർശിച്ചപ്പോഴാണ് സതിയെ പുകഴ്ത്തിയത്.
എൻസിപി അംഗങ്ങളായ സുപ്രിയ സുലെ, ഡിഎംകെയിലെ കനിമൊഴി, ദയാനിധി മാരൻ, കോൺഗ്രസിലെ എ രാജ, കെ മുരളീധരൻ, ഇംതിയാസ് ജലീൽ (എഐഎംഐഎം) എന്നിവർ ജോഷി ‘സതി’ സമ്പ്രദായത്തെ മഹത്വപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി.
എന്നാൽ സതി ആചാരത്തെക്കുറിച്ച് താൻ ഒരു പരാമർശവും നടത്തിയിട്ടില്ലെന്നും പത്മാവതിയുടെ ബഹുമാനം സംരക്ഷിക്കാൻ ആത്മഹത്യ നടത്തിയിരുന്നു എന്നാണ് പറഞ്ഞതെന്നും സി പി ജോഷി അവകാശപ്പെട്ടു. താൻ തന്റെ വാക്കുകളിൽ ഉറച്ചുനിൽക്കുന്നതായും ജോഷി പറഞ്ഞു. എന്നാൽ പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുകയായിരുന്നു.



