തിരുവനന്തപും: ഭാര്യയെ കടിച്ച നായയെ അടിച്ചു കൊന്നതിന് എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. ചാത്തന്നൂര്‍ എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനും നെടുമങ്ങാട് കല്ലിയോട് സ്വദേശിയുമായ പ്രശാന്തിനെതിരെയാണ് കേസെടുത്തത്. അയല്‍വാസിയുടെ വളര്‍ത്തുനായയെ ആണ് പ്രശാന്ത് കൊന്നത്. ഉദ്യോഗസ്ഥന്‍ ഇപ്പോൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
|
നായയെ അടിക്കുന്നത് തടയാന്‍ ശ്രമിച്ച വീട്ടുടമയായ സ്ത്രീയെയും ഇയാള്‍ ഉപദ്രവിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. സിറ്റൗട്ടില്‍ ഉറങ്ങുകയായിരുന്ന നായയുടെ തലയില്‍ ഇയാള്‍ ഇരുമ്പ് ദണ്ഡുകൊണ്ട് അടിക്കുകയായിരുന്നു. തടയാനെത്തിയ ഉടമ ആദിത്യ രശ്മിയെ പ്രശാന്ത് അസഭ്യം പറഞ്ഞ് പിടിച്ചു തള്ളിയതായും പറയുന്നു. നിലത്തു വീണ ഇവരുടെ മുന്‍വശത്തെ പല്ല് പൊട്ടി.
മാര്‍ച്ച് 29ന് ബന്ധുവിന്റെ സഞ്ചയന വിവരം അറിയിക്കാന്‍ പ്രശാന്തിന്റെ ഭാര്യ അയല്‍ വീട്ടിലെത്തിയപ്പോഴാണ് നായ കടിച്ചത്. ഇരു കൈയിലും അന്ന് പരിക്കേറ്റിരുന്നു.
എക്‌സൈസ് വകുപ്പില്‍ പ്രൊബേഷന്‍ പീരിയഡിലാണ് പ്രശാന്ത്. നായയെ കൊന്നതിനും സ്ത്രീയെ ഉപദ്രവിച്ചതിനും നെടുമങ്ങാട് പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.





