തിരുവനന്തപുരം: വീട്ടിലിരുന്ന് പണം സമ്പാദിക്കാം എന്ന് പറഞ്ഞു ഇന്‍സ്റ്റഗ്രാം ചാറ്റിങ് വഴി വീട്ടമ്മയില് നിന്ന് പണം തട്ടിയ കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. കോഴിക്കോട് – കൊടുവള്ളി സ്വദേശി സെയ്ഫുള്‍ റഹ്മാന്‍, കൊയിലാണ്ടി സ്വദേശികളായ ഹരി കൃഷ്ണന്‍, അഖില്‍ ബാബു എന്നിവരാണ് അറസ്റ്റിലായത്. കല്ലറ- കുറുമ്പയം സ്വദേശിയായ വീട്ടമ്മ നൽകിയ പരാതിയിൽ ആണ് അറസ്റ്റ്. പ്രതികളെ കോഴിക്കോട് നിന്നാണ് പിടികൂടിയത്. നഗരത്തിലെ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്ന ഇവര്‍.
|
കഴിഞ്ഞ ജൂലായിലാണ് വീട്ടമ്മ പൊലീസില്‍ പരാതി നല്‍കിയത്. പാങ്ങോട് പൊലീസ് ആണ് കേസെടുത്ത് അന്വേഷണം നടത്തിയത്. ഇന്‍സ്റ്റഗ്രാം വഴി ചാറ്റ് ചെയ്ത് പരിചയപ്പെട്ട ശേഷമായിരുന്നു തട്ടിപ്പ്.
ആദ്യം 1000 രൂപ വീട്ടമ്മ നല്‍കി. പിറ്റേ ദിവസം 1300 രൂപ വീട്ടമ്മയുടെ അക്കൗണ്ടില്‍ എത്തി. തുടര്‍ന്ന് 3000 രൂപ നല്‍കി. തൊട്ടടുത്ത ദിവസം 3300 രൂപ വന്നു. പിന്നെ 50,000 രൂപ ഇട്ടു, 53,000 രൂപ ലഭിച്ചു. തുടര്‍ന്ന് 80,000 രൂപ നല്‍കി. എന്നാല്‍ തിരികെ പണം ലഭിക്കാത്തപ്പോള്‍ ബന്ധപ്പെട്ടപ്പോള്‍ അക്കൗണ്ട് ബ്ലോക്കായെന്നും പണം അയക്കാന്‍ സാധിക്കുന്നില്ലെന്നും സംഘം അറിയിച്ചു.
പിന്നീട് ഒരു ലക്ഷം രൂപ അയച്ചു തരണമെന്നാണ് തട്ടിപ്പ് സംഘം ആവശ്യപ്പെട്ടത്. തുടര്‍ന്ന് സമാനരീതിയില്‍ അഞ്ച് ലക്ഷത്തോളം രൂപ വീട്ടമ്മ നല്‍കി. അക്കൗണ്ട് ബ്ലോക്ക് മാറിയാല്‍ പലിശ ഉള്‍പ്പെടെ പണം തിരികെ നല്‍കാമെന്നായിരുന്നു ഈ സമയത്തെല്ലാം യുവാക്കൾ അറിയിച്ചത്.
സ്വര്‍ണ്ണം പണയം വെച്ചായിരുന്നു വീട്ടമ്മ പണം അയച്ചു കൊടുത്തത്. പല യു.പി.ഐ. അക്കൗണ്ടുകളിലേക്കാണ് ഇത്രയും പണം അയച്ചു കൊടുത്തത്. സംഭവത്തിന് പിന്നില്‍ വന്‍ റാക്കറ്റാണെന്നാണ് പോലീസ് പറയുന്നത്. വിദ്യാര്‍ഥികളേയും തട്ടിപ്പിന് ഉപയോഗിക്കുന്നതായി സംശയം ഉണ്ട്. വിദ്യാര്‍ഥികളെക്കൊണ്ട് ബാങ്കില്‍ അക്കൗണ്ട് എടുപ്പിച്ച് അവര്‍ മുഖേന നടത്തുന്ന പണമിടപാടുകള്‍ക്ക് കമ്മീഷന്‍ നല്‍കുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Chatting via Instagram; housewife lost Rs.5 lakh three arrested





