18
Feb 2024
Mon
18 Feb 2024 Mon
Children aged 8, 6 and 4 were found dead in Bristol

കുട്ടികൾക്കെതിരെയുള്ള അക്രമങ്ങളും അസ്വാഭാവിക മരണങ്ങളും യു കെയിൽ തുടർക്കഥയാകുമ്പോൾ സമാനമായ ഒരു സംഭവത്തിന്റെ ഞെട്ടലിലാണ് ബ്രിസ്റ്റോൾ നിവാസികൾ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബ്രിസ്റ്റോളിലെ ഒരു വീട്ടിൽ നിന്നും മൂന്ന് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ഞായറാഴ്ച്ചയാണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്. സംഭവത്തിൽ ഒരു സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണത്തിൽ കുട്ടികളുടെ മരണം കൊലപാതകമാണെന്ന സംശയത്തെ തുടർന്നാണ് സ്ത്രീയെ അറസ്റ്റ് ചെയ്തത്.

brisUntitled

ഞായറാഴ്ച വെളുപ്പിനെ ഏകദേശം 12:40 – ന്, അവോൺ & സോമർസെറ്റ് പോലീസ് ഉദോഗസ്ഥരാണ്

സീ മിൽസിലെ ബ്ലെയ്‌സ് വാക്ക്‌ എന്ന സ്ഥലത്ത് വെച്ച് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കി.

അതേസമയം, അറസ്റ്റിലായ സ്ത്രീയുടെ പേരോ മറ്റ് വിവരങ്ങളൊ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. 42 – കാരിയായ ഇവർ ആശുപത്രിയിൽ പൊലീസ് കസ്റ്റഡിയിലാണ്. മറ്റ് വിവരങ്ങൾ പുറത്തു വിട്ടിട്ടില്ലെങ്കിലും കൊല്ലപ്പെട്ട കുട്ടികളുടെ അമ്മയാണ് ഈ സ്ത്രീ എന്ന്‌ റിപ്പോർട്ടുകൾ ഉണ്ട്.

ഭർത്താവുമായി അകന്നു കഴിഞ്ഞിരുന്ന സുഡാനീസ് പൗരത്വമുള്ള ഇവർ തന്റെ എട്ടും ആറും വയസ്സായ രണ്ട് ആൺകുട്ടികളും നാല് വയസുകാരിയായ പെൺകുട്ടിയുമായി സന്തോഷകരമായ ജീവിതമാണ് നയിച്ചിരുന്നത്. ഈ കാര്യം അയൽക്കാർ വെളിപ്പെടുത്തിയിട്ടുണ്ട്. സന്തോഷവതിയായി കഴിഞ്ഞിരുന്ന ഇവരുടെ ജീവിതം മൂന്നാമത്തെ കുഞ്ഞിന്റെ ജനനത്തോടെ ബുദ്ധിമുട്ടിലായിരുന്നു എന്ന പറയുന്നു.

സംഭവം ഇൻഡിപെൻഡൻ്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്‌ടിനെ (ഐഒപിസി)  അറിയിച്ചതായി പോലീസ് പറഞ്ഞു. ഐഒപിസി ഈ കാര്യം സ്ഥിതീകരിച്ചു.

bristUntitled

“ഇത് അവിശ്വസനീയമാം വിധം ദാരുണവും ഹൃദയഭേദകവുമായ സംഭവമാണ്” ചീഫ് ഇൻസ്‌പെക്ടർ വിക്സ് ഹെവാർഡ് പറഞ്ഞു.

“കുട്ടികളുടെ പ്രിയപ്പെട്ടവർക്ക് എൻ്റെ ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. പൊതുജനത്തിന് കൂടുതൽ അപകടസാധ്യതയൊന്നുമില്ല” ഹെവാർഡ് കൂട്ടിച്ചേർത്തു.

ഭയാനകമായ ഈ സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ട് എന്ന് അവോൺ & സോമർസെറ്റ് പോലീസും ക്രൈം കമ്മീഷണർ മാർക്ക് ഷെൽഫോർഡ് പറഞ്ഞു.

“ഇന്നത്തെ സീ മിൽസിൽ നിന്നുള്ള ദാരുണമായ വാർത്തയിൽ താൻ അതീവ ദുഃഖിതനാണ്. എൻ്റെ ചിന്തകളും പ്രാർത്ഥനകളും കുട്ടികളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പമാണ്. സംഭവം നടന്ന ഉടനെ പ്രതികരിച്ച ഞങ്ങളുടെ അടിയന്തര സേവനങ്ങൾക്ക് എൻ്റെ നന്ദി” എന്നാണ് ബ്രിസ്റ്റോൾ നോർത്ത് വെസ്റ്റ് എം പി ഡാരൻ ജോൺസ് പ്രതികരിച്ചത്.

brUntitled

സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ലായെന്നും അന്വേഷണം പൂർത്തീകരിക്കൽ എല്ലാവരുടെയും പിന്തുണ തേടിക്കൊണ്ട് പോലീസ് ഉദോഗസ്ഥർ പറഞ്ഞു. സംഭവം നടന്ന സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.