പോത്തുകല്ലിലേക്ക് മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്നു: എത്തിയതില്‍ കുഞ്ഞിന്റയും പുരുഷന്റെയും ശരീര ഭാഗങ്ങളും
|
മലപ്പുറം: നിലമ്പൂരിന് സമീപത്തെ പോത്തുകല്ലില്‍ പുഴയില്‍ മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്നു. കുനിപ്പാലയില്‍ നിന്ന് മൂന്ന് വയസ്സുള്ള കുട്ടിയുടെതുള്‍പ്പെടെയുള്ള മൃതദേഹങ്ങളാണ് കിട്ടിയത്. പോത്തുകല്ല് ഭാഗത്ത് പുഴയില്‍ പലയിടങ്ങളില്‍ നിന്നായി ഇതുവരെ ആറു പേരുടെ മൃതദേഹഭാഗങ്ങള്‍ ആണ് ഒഴുകിയെത്തിയത്. രാവിലെ പലയിടങ്ങളിലും വേറെയും ശരീരങ്ങളും ശരീരഭാഗങ്ങളും ഒഴുകിയെത്തുന്നതായി പറയുന്നുണ്ട്.
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ഒലിച്ചു വന്നതാണെന്നാണ് നിലവിലെ നിഗമനം. വയനാടിന്റെ അതിര്‍ത്തി മേഖലയാണ് പോത്തുകല്‍. ചാലിയാര്‍ വനത്തിലൂടെ ശക്തമായ ഒഴുക്കില്‍ മൃതശരീരങ്ങള്‍ പോത്തുകല്‍ മേഖലയിലെത്തിയതെന്ന് സംശയിക്കുന്നു.
വാണിയമ്പുഴയില്‍ മൃതദേഹം ഒഴുകി വന്നതായി ഫോറെസ്റ്റ് ഒഫീഷ്യല്‍സില്‍ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. പുഴയില്‍ ഗ്യാസ് സിലിണ്ടര്‍ ഒഴുകി നടക്കുന്നുവെന്നും പറയുന്നു. പോത്തുകല്ല് വില്ലേജ് പരിധിയില്‍ വെള്ളിലമാട് ഒരു ബോഡി കൂടി കരക്കടിഞ്ഞതായും നാട്ടുകാര്‍ പറയുന്നു.
അതേസമയം, മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 15 മൃതദേഹങ്ങള്‍ കണ്ടെടുത്തു. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. ചാലിയാറില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. മലപ്പുറം നിലമ്പൂര്‍ ഭാഗത്ത് ചാലിയാര്‍ പുഴയില്‍ നിന്ന് 9 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഉരുള്‍പൊട്ടലില്‍ വ്യാപ്തി ഇതുവരെയും അറിയാന്‍ സാധിക്കാത്തതിനാല്‍ അപകടം എത്രത്തോളം വലുതാണെന്ന് വ്യക്തമല്ല.
മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരല്‍മലയിലുമാണ് വന്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. രണ്ട് തവണയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. പുലര്‍ച്ചെ ഒരു മണിയോടെ മുണ്ടക്കൈ ടൗണ്ടിലാണ് ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. നാലു മണിയോടെ ചൂരല്‍മലയിലെ സ്‌കൂളിനു സമീപം രണ്ടാമത്തെ ഉരുള്‍പൊട്ടലുണ്ടായി. പ്രദേശമാകെ മണ്ണും ചെളിയും പാറക്കല്ലുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.


