25
Jul 2026
Sat
25 Jul 2026 Sat
CJP ends strike after resignation of education minister

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് 36 ദിവസമായി തുടരുന്ന സമരം പിന്‍വലിക്കുന്നതായി കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) പ്രഖ്യാപിച്ചു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചതിന് പിന്നാലെ സര്‍ക്കാര്‍-സി.ജെ.പി. പ്രതിനിധികള്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് തീരുമാനം അറിയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സി.ജെ.പി. വക്താക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവര്‍ കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിങ് എന്നിവര്‍ക്കൊപ്പമാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളില്‍ സദുദ്ദേശ്യത്തോടെ വിശ്വസിച്ചാണ് സമരം അവസാനിപ്പിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി.

സമരക്കാരുടെ പ്രധാന ആവശ്യമായിരുന്ന ധര്‍മേന്ദ്ര പ്രധാന്റെ രാജി ഇതിനകം നടപ്പായതായി ചൂണ്ടിക്കാട്ടിയ സി.ജെ.പി., സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്നും, ഭാവിയില്‍ നടപടിയെടുക്കില്ലെന്നും, നീറ്റ് പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നിയമാനുസൃതമായ പരമാവധി നഷ്ടപരിഹാരം നല്‍കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായി അറിയിച്ചു.

സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച സാഹചര്യത്തില്‍ എല്ലാ സമരക്കാരും സമാധാനപരമായി വീടുകളിലേക്ക് മടങ്ങണമെന്ന് സൗരവ് ദാസ് അഭ്യര്‍ഥിച്ചു.
36 ദിവസത്തെ സമരത്തിനൊടുവില്‍ എല്ലാ പ്രധാന ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതായി അശുതോഷ് റങ്ക പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ അതിരുകടന്നതല്ല, അടിസ്ഥാനപരമായവ മാത്രമായിരുന്നു. സര്‍ക്കാര്‍ അവ അംഗീകരിച്ചതിനാല്‍ സമരം സമാധാനപരമായി അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടാതെ, നീറ്റ് വിഷയത്തില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നുവെന്നും, നിലവിലെ ചട്ടങ്ങള്‍ അനുസരിച്ച് പരമാവധി ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ടെന്നും സി.ജെ.പി. അറിയിച്ചു.

വിദ്യാഭ്യാസ-പരീക്ഷാ പരിഷ്‌കാരങ്ങള്‍ ഉള്‍പ്പെടുന്ന അഞ്ച് ആവശ്യങ്ങളുടെ ചാര്‍ട്ടറിനെക്കുറിച്ച് നാല് ആഴ്ചയ്ക്കകം വീണ്ടും സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും നേതൃത്വം വ്യക്തമാക്കി. ജൂലൈ 20-ന് നടന്ന ‘ചലോ പാര്‍ലമെന്റ്’ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമരക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകള്‍ പിന്‍വലിക്കുമെന്നും, അതുസംബന്ധിച്ച രേഖകള്‍ മൂന്ന് മുതല്‍ നാല് ദിവസത്തിനകം കൈമാറുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായി സി.ജെ.പി. അറിയിച്ചു.

ALSO READ: സിജെപി പ്രതിഷേധത്തിന് വഴങ്ങി കേന്ദ്രം; വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക