കാൽനൂറ്റാണ്ട് കാലത്തിലേറെയായി സിനിമാ പ്രേമികളുടെ മനസ്സിൽ തങ്ങിനിൽക്കുന്ന സിനിമയാണ് ടൈറ്റാനിക്. പല കാരണങ്ങൾ കൊണ്ട് ഇന്നും ഈ സിനിമ അവിസ്മരണീയമായി തുടരുന്നു. ജെയിംസ് കാമറൂണിൻ്റെ സിനിമാ വൈഭവത്തേയും ലിയോനാർഡോ ഡികാപ്രിയോയുടെയും കേറ്റ് വിൻസ്‌ലെറ്റിൻ്റെയും അവിസ്മരണീയമായ പ്രകടനത്തേയും അഭിനന്ദിക്കാതിരിക്കാൻ ആർക്കും സാധിക്കില്ല. ജാക്കും റോസും എന്നും ആരാധകരുട ഉള്ളിൽ അതുപോലെയിരിക്കും. ജനങ്ങളുടെ മനസ്സിൽക്കൂടി ഓസ്കാർ അവാർഡ് നേടാൻ സിനിമയ്ക്ക് സാധിച്ചു. ചരിത്രത്തിൽ ഏക്കാലത്തെയും ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രവും കൂടിയാണിത്.
|
ലിയോനാർഡോ ഡികാപ്രിയോയും കേറ്റ് വിൻസ്ലെറ്റും ജാക്കും റോസുമായി നിറഞ്ഞാടിയ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ ഓർമയില്ലാത്തവർ ഉണ്ടാവില്ല.
അനശ്വര പ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിൽ റോസിനെ രക്ഷിച്ചത് ഒരു ‘വാതിൽപ്പലക’യുടെ കഷണമാണ്. പലകയിൽ രണ്ടുപേർക്കിടമില്ലാത്തതിനാൽ ജാക്ക് വെള്ളത്തിൽ തണുത്തുറഞ്ഞ് മരിക്കുകയായിരുന്നു. ഇപ്പോഴിതാ ആ പലക കഷ്ണം ലേലത്തിൽ വിറ്റു പോയെന്ന വാർത്തയാണ് പുറത്തു വരുന്നത്. 7,18,750 ഡോളറിന് (ഏകദേശം ആറ് കോടി രൂപ) ആണ് തടിക്കഷണം ലേലത്തിൽ പോയത്.
ബാൾസ മരത്തിന്റെ പലകയാണ് സിനിമയിൽ വാതിലിനായി ഉപയോഗിച്ചത്. ജാക്കിന് പലകയിൽ ഇടംകിട്ടാതിരുന്നതിനെ ശാസ്ത്രവസ്തുതകൾ നിരത്തി ചിലർ ചോദ്യം ചെയ്തിരുന്നു. സിനിമയിറങ്ങി 25-ാം വർഷം സംവിധായകൻ ജെയിംസ് കാമറൂൺ ശാസ്ത്രീയപരീക്ഷണത്തിലൂടെ ഈ സംശയം ദൂരികരിക്കുകയും ചെയ്തു. യുഎസ് ലേലകമ്പനിയായ ഹെറിറ്റേജ് ഓക്‌ഷൻസ് ആണ് ഇതുൾപ്പെടെ ഹോളിവുഡ് സിനിമകളിലെ വിവിധ സാധനങ്ങൾ ലേലത്തിനെത്തിച്ചത്.
Controversial Titanic floating door prop sells for $718,750


