കൊച്ചി: നവകേരളസദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ്സിനു നേരെ പ്രതിഷേധഭാഗമായി ഷൂ എറിഞ്ഞ യൂത്ത് കോൺഗ്രസ്, കെഎസ് യു പ്രവർത്തകർക്കെതിരേ കൊലപാതകശ്രമക്കേസെടുത്ത പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി. ബസ്സിനുനേരെ ഷൂ എറിഞ്ഞ കേസില്‍ പ്രതികള്‍ക്കെതിരേ ചുമത്തിയ 308 വകുപ്പ് എങ്ങനെ നിലനില്‍ക്കുമെന്ന് പെരുമ്പാവൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് കോടതി ചോദിച്ചു.
|
ഓടിക്കൊണ്ടിരിക്കുന്ന ബസ്സിനു നേരെ എറിയുന്ന ഷൂ ബസ്സിനകത്തേക്ക് കടക്കില്ലല്ലോയെന്നു ചോദിച്ച കോടതി പിന്നെങ്ങനെ ഈ വകുപ്പ് നിലനില്‍ക്കുമെന്നും പൊലീസിനോട് ആരാഞ്ഞു. നവകേരള സദസ്സിന്റെ സംഘാടകരും ഡിവൈഎഫ്ഐക്കാരും അടക്കമുള്ളവര്‍ ചേര്‍ന്ന് തങ്ങളെ മര്‍ദിച്ചതായി കേസിലെ പ്രതികളായ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ കോടതിയില്‍ പറഞ്ഞു.
ഇതോടെ പൊതുസ്ഥലത്ത് പ്രതികളെ ആക്രമിച്ചവർ എവിടെയെന്നും കോടതി പൊലീസിനോട് ചോദിച്ചു. മന്ത്രിമാരെ മാത്രമല്ല ജനങ്ങളെയും പൊലീസ് സംരക്ഷിക്കണമെന്നും കോടതി വ്യക്തമാക്കി. പൊതുസ്ഥലത്ത് മര്‍ദനമേറ്റവരെ സംരക്ഷിക്കേണ്ട ചുമതല പൊലീസിനില്ലേയെന്നും എങ്ങനെയാണ് ഇത്തരത്തില്‍ ഇരട്ടനീതി നടപ്പാക്കാന്‍ സാധിക്കുന്നതെന്നും കോടതി ചോദിച്ചു. കേസില്‍ വീഴ്ചവരുത്തിയ പൊലീസുകാര്‍ക്കെതിരേ വിശദമായ പരാതി എഴുതിനല്‍കാനും കോടതി നിര്‍ദേശിച്ചു. പരാതി ലഭിച്ചശേഷം കേസ് വീണ്ടു കോടതി പരിഗണിക്കും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





