13
Feb 2026
Tue
13 Feb 2026 Tue
Assam Chief Minister Himanta Biswa Sarma

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ബംഗാളി സംസാരിക്കുന്ന മുസ്ലിം സമൂഹത്തിനെതിരെ നടത്തിയ വിദ്വേഷ പ്രസംഗങ്ങളില്‍ നടപടി ആവശ്യപ്പെട്ട് സിപിഐ(എം), സി.പി.ഐ നേതാവ് ആനി രാജ എന്നിവര്‍ സുപ്രീം കോടതിയെ സമീപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഡ്വക്കേറ്റ് നിസാം പാഷ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് ഈ വിഷയം ഉന്നയിച്ചത്. ‘ഒരു പ്രത്യേക സമുദായത്തിലെ അംഗങ്ങളെ വെടിവെക്കുന്നതായി ചിത്രീകരിക്കുന്ന വീഡിയോ ഉള്‍പ്പെടെ അസം മുഖ്യമന്ത്രി നടത്തിയ അസ്വസ്ഥജനകമായ പ്രസംഗങ്ങളില്‍ കോടതിയുടെ അടിയന്തര ഇടപെടല്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു. പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ എഫ്.ഐ.ആര്‍ (FIR) രജിസ്റ്റര്‍ ചെയ്തിട്ടില്ല,’ എന്ന് അദ്ദേഹം കോടതിയെ അറിയിച്ചതായി ലൈവ് ലോ (Live Law) റിപ്പോര്‍ട്ട് ചെയ്തു.

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ പോരാട്ടങ്ങള്‍ സുപ്രീം കോടതിയിലേക്കും എത്താറുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇതിനോട് പ്രതികരിച്ചു. ‘തിരഞ്ഞെടുപ്പ് വരുമ്പോള്‍ അതിന്റെ ഒരു ഭാഗം സുപ്രീം കോടതിക്കുള്ളിലും നടക്കുന്നു എന്നതാണ് പ്രശ്‌നം. ഞങ്ങള്‍ ഇത് പരിശോധിക്കാം, ഒരു തീയതി നല്‍കാം,’ അദ്ദേഹം പറഞ്ഞു.

വിദ്വേഷ പ്രസംഗത്തിനും വര്‍ഗീയ ധ്രുവീകരണത്തിനും മുഖ്യമന്ത്രിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എമ്മും ആനി രാജയും വെവ്വേറെ ഹര്‍ജികളാണ് നല്‍കിയിരിക്കുന്നത്. സംസ്ഥാന-കേന്ദ്ര ഏജന്‍സികളില്‍ നിന്ന് നിഷ്പക്ഷമായ അന്വേഷണം പ്രതീക്ഷിക്കാനാവില്ലെന്നും അതിനാല്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.

ശനിയാഴ്ച അസം ബിജെപി യൂണിറ്റിന്റെ ഔദ്യോഗിക എക്‌സ് (X) ഹാന്‍ഡിലില്‍ പങ്കുവെച്ച ഒരു വീഡിയോയില്‍ മുഖ്യമന്ത്രി മുസ്ലിംകള്‍ക്ക് നേരെ പ്രതീകാത്മകമായി വെടിയുതിര്‍ക്കുന്നതായി ചിത്രീകരിച്ചിരുന്നു. ‘പോയിന്റ് ബ്ലാങ്ക് ഷൂട്ട്’ എന്ന ക്യാപ്ഷനോടെ നല്‍കിയ ഈ വീഡിയോ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് പിന്നീട് നീക്കം ചെയ്തു. ഈ വീഡിയോക്ക് പുറമെ മുഖ്യമന്ത്രിയുടെ മുന്‍പത്തെ പ്രസംഗങ്ങളും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അനധികൃത കുടിയേറ്റത്തെ ബോധപൂര്‍വം മുസ്ലിം സ്വത്വവുമായി കൂട്ടിക്കലര്‍ത്താനാണ് ഈ പ്രസംഗങ്ങള്‍ ശ്രമിക്കുന്നതെന്ന് ഹര്‍ജിയില്‍ വാദിക്കുന്നു. എന്നാല്‍ കുടിയേറ്റം മതപരമായ ഒന്നല്ലെന്നും, എന്‍.ആര്‍.സി (NRC) വിവരങ്ങള്‍ പ്രകാരം പുറന്തള്ളപ്പെട്ടവരില്‍ ഭൂരിഭാഗവും മുസ്ലിം ഇതര വിഭാഗങ്ങളാണെന്നും ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.

അടുത്തിടെ ഡിഗ്ബോയിയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണ വേളയില്‍ ‘മിയാ ജനതയെ ബുദ്ധിമുട്ടിക്കുമെന്ന്’ അദ്ദേഹം പറഞ്ഞിരുന്നു. ബംഗാളി വംശജരായ മുസ്ലിംകളെ അപകീര്‍ത്തിപ്പെടുത്താന്‍ ഉപയോഗിക്കുന്ന ‘മിയാ’ എന്ന പ്രയോഗം നടത്തിക്കൊണ്ട്, അവരോടുള്ള മോശം പെരുമാറ്റത്തെ അദ്ദേഹം പ്രോത്സാഹിപ്പിച്ചതായും ആരോപണമുണ്ട്.

സാമൂഹികമായും സാമ്പത്തികമായും ഏറെ പിന്നോക്കം നില്‍ക്കുന്ന ഈ ജനവിഭാഗത്തെ ‘പുറത്തുള്ളവര്‍’ അല്ലെങ്കില്‍ ‘അനധികൃത കുടിയേറ്റക്കാര്‍’ ആയി ചിത്രീകരിക്കുന്നത് ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദറും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ, മുഖ്യമന്ത്രിയുടെ പ്രസംഗങ്ങള്‍ പരസ്യമായ വര്‍ഗീയതയും ഭരണഘടനാ ലംഘനവുമാണെന്ന് ആരോപിച്ച് ജംഇയ്യത്തുല്‍ ഉലമ ഇ ഹിന്ദും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക