റിയാദ്: സൗദി ലീഗിൽ അൽ നസറിന്റെ രക്ഷകനായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ അബഹയ്‌ക്കെതിരായ മത്സരത്തിൽ ഒരുഗോളിന് പിന്നിൽ നിൽക്കെയാണ് റൊണാൾഡോയുടെ ഗോൾ പിറന്നത്.
|
ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് അൽ നസ്‌റിന്റെ വിജയം. ക്രിസ്റ്റിയാനോ റൊണാൾഡോ (78), തലിസ്‌ക (86, പെനാൽറ്റി) എന്നിവർ വിജയികൾക്ക് വേണ്ടി ലക്ഷ്യം കണ്ടപ്പോൾ അബഹക്ക് വേണ്ടി അബ്ദുൽ ഫത്താഹ് ആദം അഹമ്മദ് മുഹമ്മദ് (26) ഗോൾ നേടി. അൽ നസ്‌റ് താരത്തെ ഫൗൾ ചെയ്തതിന് അബഹയുടെ സകരിയ സമി 80 ാം മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയി. ആദ്യ പകുതിയിൽ മുന്നിലെത്തിയ അബഹയെ രണ്ടാം പകുതിയിലെ ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.
മത്സരത്തിൽ അൽ നസ്‌റിന് അനുകൂലമായി ലഭിച്ച പെനാൽറ്റി കിക്ക് ടീമിന്റെ സെറ്റ് പീസ് ടേക്കറായിട്ടും അത് എടുക്കാതെ സഹതാരം ടലിസ്‌കയ്ക്ക് കൈമാറുകയായിരുന്നു ക്രിസ്റ്റ്യാനോ. ഗോൾഡൻ ബൂട്ട് പട്ടികയിൽ മുന്നിലാണ് ടലിസ്‌ക.
80ാം മിനിറ്റിൽ 30 യാർഡ് അകലെ നിന്നും തൊടുത്തു വിട്ട ലോങ്ങ് ഫ്രീകിക്കിൽ നിന്നാണ് റൊണാൾഡോയുടെ ഗോൾ പിറന്നത്. ഫ്രീക്ക് പോയിന്റിന് മുന്നിൽ പ്രതിരോധക്കോട്ട കെട്ടിയ അബഹ താരങ്ങൾക്കിടയിലൂടെ പന്ത് എതിർടീമിന്റെ പോസ്റ്റിലേക്ക് ഊർന്നിറങ്ങുകയായിരുന്നു. 21 മത്സരങ്ങളിൽനിന്ന് 49 പോയിന്റുമായി അൽ നസർ പട്ടികയിൽ രണ്ടാംസ്ഥാനത്താണുള്ളത്. ഇത്രയും മത്സരങ്ങളിൽനിന്ന് 50 പോയിന്റ് നേടിയ അൽ ഇത്തിഹാദ് ആണ് ഒന്നാം സ്ഥാനത്ത്.





