|
റിയാദ്: യൂറോപ്പ് വിട്ട് ഏഷ്യൻ മണ്ണിൽ കളിക്കാനിറങ്ങിയ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ചുരുങ്ങിയ മത്സരങ്ങൾ കൊണ്ടുതന്നെ തരംഗം സൃഷ്ടിക്കുകയാണ്. സൗദി പ്രോ ലീഗിൽ ഫെബ്രുവരി മാസത്തിലെ മികച്ച താരമായി റൊണാൾഡോയെ തിരഞ്ഞെടുത്തു. ലീഗിൽ അൽനസ്റിനായുള്ള മികച്ച പ്രകടനമാണ് താരത്തെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ഫെബ്രുവരിയിൽ രണ്ടു മത്സരങ്ങളിൽ താരം ഹാട്രിക് കണ്ടെത്തിയിരുന്നു.
അൽ നസ്റിനായി അഞ്ചുമത്സരം കളിച്ച റോണോ ഇതിനകം തന്നെ എട്ട് തവണ വലകുലുക്കി. ഇതിൽ രണ്ട് ഹാട്രിക് ഉൾപ്പെടുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലീഗിലെ ടോപ് സ്‌കോറർമാരുടെ പട്ടികയിൽ നാലാം സ്ഥാനത്തെത്താൻ റോണോക്കായി. അൽ നസ്റിൽ ക്രിസ്റ്റ്യാനോയുടെ സഹതാരം ടാലിസ്‌കയാണ് ഗോൾവേട്ടക്കാരിൽ ഒന്നാമൻ.
സൗദി പ്രോ ലീഗിൽ ഇത്തിഫാക്കിനെതിരായ മത്സരത്തിൽ അൽ നസ്റിനായി അരങ്ങേറ്റം കുറിച്ച താരം അൽ ഫത്തഹിനെതിരെയാണ് ആദ്യ ഗോൾ കണ്ടെത്തിയത്. പിന്നീട് അൽ വഹ്ദക്കെതിരെ നാല് തവണ വലകുലുക്കി തന്റെ വരവറിയിച്ചു. അവിടം കൊണ്ടൊന്നും അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച താരം ദമാകിനെതിരെയും ഹാട്രിക് കുറിച്ചു. എട്ട് ഗോളുകൾക്ക് പുറമേ രണ്ട് അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്. കരിയറിലെ 62-ാം ഹാട്രിക്കാണ് താരം നേടിയത്.


