ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് അർജുൻ തന്നെയെന്ന് പെൺകുട്ടിയുടെ സഹോദരൻ. അർജുൻ പറയുന്നത് മുഴുവൻ കള്ളമാണെന്നും സഹോദരൻ പറയുന്നു. ആറു വയസുകാരി മരിച്ചതിനുശേഷം അർജുന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായി എന്നും പെൺകുട്ടിയുടെ സഹോദരൻ പറയുന്നു.
|
പല കാര്യങ്ങളും പൊലീസിനോട് പറയരുത് എന്ന് തന്നോട് ആവശ്യപ്പെട്ടു. കുട്ടിയുടെ ശരീരത്തിൽ നിന്ന് മുടിയും നഖവും മറ്റും കിട്ടി എന്ന് അറിഞ്ഞപ്പോൾ അർജുൻ ഭയന്നത് താൻ കണ്ടതാണെന്നും സഹോദരൻ പറയുന്നു.
അതേസമയം, പ്രതിയെ വെറുതെവിട്ട കട്ടപ്പന കോടതിയുടെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആറു വയസുകാരിയുടെ മാതാപിതാക്കൾ സ്വകാര്യ ഹരജി നൽകാനുളള നടപടി തുടങ്ങി. സർക്കാർ നൽകുന്ന അപ്പീൽ ഹരജിയിലും പെൺകുട്ടിയുടെ കുടുംബം കക്ഷി ചേരും.
കുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് കോടതി കണ്ടെത്തിയിട്ടും വിധിയിൽ തുടർ നടപടി സംബന്ധിച്ച് പരമാർശമില്ലാത്തതായിരിക്കും പ്രധാനമായും കുടുംബം ഉന്നയിക്കുക. കേസിൽ അർജുനെതിരെ പട്ടികജാതി- വർഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകളും ഉൾപ്പെടുത്തണമെന്ന ആവശ്യം കുടുംബം ഡിജിപിയെ അറിയിക്കും. പ്രതി അർജുൻ തന്നെയാണെന്ന് കുടുംബം ഇപ്പോഴും പറയുന്നു.





