ബോധരഹിതനാവുന്നതുവരെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ച പത്താംക്ലാസ് വിദ്യാർഥി മരിച്ചു. 15കാരനായ ദലിത് വിദ്യാർഥിയാണ് മരിച്ചത്. ഉത്തർപ്രദേശിലെ ഔരയ്യ ജില്ലയിലാണ് സംഭവം. സാമൂഹികശാസ്ത്ര വിഷയത്തിൽ ഇട്ട ക്ലാസ് പരീക്ഷയിൽ വിദ്യാർഥി തെറ്റായ ഉത്തരംപറഞ്ഞതിൽ കുപിതനായാണ് സവർണജാതിക്കാരനായ അധ്യാപകൻ അശ്വിനി സിങ് വിദ്യാർഥിയെ മർദ്ദിച്ചത്.
|
വടികൊണ്ടും ഇരുമ്പുവടി കൊണ്ടും അടിച്ചിട്ടും ദേഷ്യം തീരാതെ അധ്യാപകൻ വിദ്യാർഥിയെ തൊഴിക്കുകയും ചെയ്തു. ഇതോടെ കുട്ടി ബോധരഹിതനായി നിലത്തുവീണു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഇറ്റാവ ജില്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാത്രിയോടെ മരിക്കുകയായിരുന്നു. സപ്തംബർ 7നാണ് അശ്വിനി സിങ് മകനെ മർദ്ദിച്ചതെന്ന് കുട്ടിയുടെ പിതാവ് വെളിപ്പെടുത്തി.
മർദ്ദനമേറ്റ് കുട്ടി ആശുപത്രിയിലായതോടെ അധ്യാപകൻ 10000 രൂപ വിദ്യാർഥിയുടെ പിതാവിന് കൈമാറിയിരുന്നു. ഇതിനു പിന്നാലെ 30000 രൂപ കൂടി ചികിൽസയ്ക്കായി നൽകി. എന്നാൽ പിന്നീട് ഫോൺവിളിച്ചിച്ച് എടുത്തില്ലെന്നും നേരിൽകണ്ടപ്പോൾ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നും പിതാവ് പറയുന്നു.



