19
Aug 2025
Mon
19 Aug 2025 Mon
Delhi High Court directs ED to Submit written submissions within 15 days over PFI plea

സംഘടനയ്‌ക്കെതിരായ ഇഡിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ നടപടികള്‍ക്കെതിരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നല്‍കിയ ഹരജിയില്‍ ഇഡിയുടെ ലിഖിത മറുപടി തേടി ഡല്‍ഹി ഹൈക്കോടതി. പിഎഫ്‌ഐ ഹരജിയെ എതിര്‍ത്ത ഇഡിയോട് 15 ദിവസത്തിനകം മറുപടി ലിഖിത രൂപത്തില്‍ സമര്‍പ്പിക്കാനാണ് ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണ നിര്‍ദേശിച്ചത്. ഹരജി നവംബര്‍ 17ന് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പിഎഫ്‌ഐ നിയമവിരുദ്ധ സംഘടനയാണെന്നും പിഫഐയുടെ ഹരജിയുടെ സാധുത ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായും ജസ്റ്റിസ് തുഷാര്‍ റാവു ഗഡേലയും അംഗമായ ബെഞ്ച് പരിഗണിച്ചുവരികയാണെന്നും കേന്ദ്രം പിഎഫ്‌ഐയെ നിരോധിച്ചിട്ടുള്ളതാണെന്നും ഈ വിധി ഡല്‍ഹി ഹൈക്കോടതി ജഡ്ജി തലവനായ യുഎപിഎ ട്രിബ്യൂണല്‍ ശരിവച്ചതാണെന്നും ഇഡി വാദിച്ചു.

അതേസമയം പിഎഫ്‌ഐക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ആദിത് പുജാരി ഈ ഹരജി 2021ല്‍ ഫയല്‍ ചെയ്തതാണെന്നും അന്ന് സംഘടന നിരോധിക്കപ്പെട്ടിരുന്നില്ലെന്നും വാദിച്ചു. പിഎഫ്‌ഐ ജനറല്‍ സെക്രട്ടറിക്കും ഏതാനും അംഗങ്ങള്‍ക്കുമെതിരേ ഇഡി നോട്ടിസുകള്‍ നല്‍കിയ സാഹചര്യത്തിലായിരുന്നു ഹരജിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഭീകരവാദത്തിനായി പണം സമാഹരിച്ചുവെന്നതായിരുന്നു ഇഡിയുടെ ആരോപണമെന്നും ഇതുമായി ബന്ധപ്പെട്ട് 2018ല്‍ ഇഡി എന്‍ഫോഴ്‌സമെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപോര്‍ട്ട്(ഇസിഐആര്‍) രജിസ്റ്റര്‍ ചെയ്തിരുന്നതായും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. 2020ല്‍ യുപിയിലെ ഹാത്‌റസില്‍ ദലിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു കൊന്ന കേസില്‍ സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ പോയ പിഎഫ്‌ഐയുടെ ഏതാനും പ്രവര്‍ത്തകരെയും ഈ ഇസിആറില്‍ പ്രതിചേര്‍ത്തുവെന്നും പൂജാരി ചൂണ്ടിക്കാട്ടി. 2021ല്‍ ഫയല്‍ ചെയ്ത ആദ്യ ഇസിഐആര്‍ ആഗോള ഇസിഐആര്‍ ആയാണ് കണക്കാക്കിയതെന്നും അദ്ദേഹം വാദിച്ചു. പിഎഫ്‌ഐയുടെ നിരവധി പ്രവര്‍ത്തകരെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി ഇഡി ചോദ്യം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഗ്യാസ് ക്രിമറ്റോറിയത്തിലെ ജീവനക്കാര്‍ അശ്രദ്ധമായി വാതകം തുറന്നുവിട്ടു; ചിതയ്ക്ക് കൊള്ളി വയ്ക്കുന്നതിനിടെ തീ ആളിപ്പടര്‍ന്ന് മൂന്നുപേര്‍ക്ക് പൊള്ളലേറ്റു