25
Oct 2025
Mon
25 Oct 2025 Mon
pfi ban

ഞ്ച് വര്‍ഷത്തെ നിരോധനം ശരിവെച്ച യു.എ.പി.എ ട്രൈബ്യൂണലിന്റെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനായി ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിരോധനം ശരിവെച്ച ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ PFIക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ, ജസ്റ്റിസ് തുഷാര്‍ റാവു ഗെഡേല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ ആര്‍ട്ടിക്കിള്‍ 226 പ്രകാരമുള്ള ഹര്‍ജി പരിഗണിക്കാന്‍ ഈ കോടതിക്ക് അധികാരപരിധിയുണ്ടെന്ന് വിധിയില്‍ വ്യക്തമാക്കി. അതിനാല്‍ നിലവിലെ ഹരജി നിലനില്‍ക്കും. ആറ് ആഴ്ച്ചക്കുള്ളില്‍ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് നോട്ടീസ് നല്‍കാനും ഉത്തരവിലുണ്ട്. കേസ് ജനുവരി 20 വീണ്ടും പരിഗണിക്കും.

നേരത്തെ PFI നിരോധനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെങ്കിലും, ഹര്‍ജി തള്ളുകയും ഹൈക്കോടതിയെ സമീപിക്കാന്‍ സംഘടനയോട് നിര്‍ദ്ദേശിക്കുകയും ചെയ്യുകയായിരുന്നു.

കേസിന്റെ കാതല്‍
ഈ ഹരജിയില്‍ ബെഞ്ചിന് മുന്നിലുള്ള പ്രധാന ചോദ്യം, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 226, 227 പ്രകാരം ഈ അപ്പീല്‍ കേള്‍ക്കാന്‍ ഹൈക്കോടതിക്ക് അധികാരപരിധി ഉണ്ടോ, അതോ ആര്‍ട്ടിക്കിള്‍ 136 പ്രകാരം ഈ ഹരജിക്കാരന്‍ നേരിട്ട് സുപ്രീം കോടതിയെ സമീപിക്കേണ്ടതാണോ എന്നതാണ്.

കേന്ദ്ര സര്‍ക്കാര്‍ വാദം
കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു, ഈ ഹരജി പരിഗണിക്കുന്നതിനെ ശക്തമായി എതിര്‍ത്തു. ഒരു സിറ്റിങ് ഹൈക്കോടതി ജഡ്ജിയാണ് യു.എ.പി.എ ട്രൈബ്യൂണലിന് നേതൃത്വം നല്‍കിയത്. അതിനാല്‍, അതേ കോടതിയിലെ മറ്റൊരു ബെഞ്ചിന് ഈ തീരുമാനം പുനഃപരിശോധിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വാദിച്ചു.

‘ഒരു സിറ്റിങ് ഹൈക്കോടതി ജഡ്ജിയാണ് സംഘടനയുടെ നിരോധനം ശരിവെച്ചത്. അങ്ങനെയെങ്കില്‍, എങ്ങനെയാണ് ഇവിടെ ഒരു റിട്ട് ഹര്‍ജി നിലനില്‍ക്കുക?’ ട്രൈബ്യൂണലിന്റെ ഉത്തരവ് സുപ്രീം കോടതിയില്‍ മാത്രമേ ചോദ്യം ചെയ്യാന്‍ കഴിയൂ എന്ന് എ.എസ്.ജി വാദമുയര്‍ത്തി. ട്രൈബ്യൂണലിനെ ‘കീഴ്ക്കോടതി’യായി കണക്കാക്കാന്‍ കഴിയില്ലെന്നും, അത് റിട്ട് അധികാരപരിധിക്ക് അതീതമാണെന്നും അദ്ദേഹം വാദിച്ചു.

PFIയുടെ വാദം
മറുവശത്ത്, നേരിട്ട് ഹാജരായ PFIയുടെ അഭിഭാഷകന്‍, റിട്ട് ഹര്‍ജി തീര്‍ച്ചയായും നിലനില്‍ക്കുമെന്ന് വാദിച്ചു. മുന്‍കാല കോടതി വിധികള്‍ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം, ആര്‍ട്ടിക്കിള്‍ 226 പ്രകാരമുള്ള റിട്ട് അധികാരപരിധി ഹൈക്കോടതിക്ക് നിലനിര്‍ത്താന്‍ കഴിയുമെന്നും നീതി ലഭിക്കാനുള്ള അവസരം തടസ്സപ്പെടുത്താന്‍ പാടില്ലെന്നും വാദിച്ചു.

റിട്ട് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചപ്പോള്‍, ഹര്‍ജിയുടെ നിലനില്‍പ്പിനെക്കുറിച്ച് അവര്‍ അഭിപ്രായം പറഞ്ഞിട്ടില്ലെന്നും, അത് ഹൈക്കോടതിയുടെ സ്വതന്ത്രമായ തീരുമാനത്തിന് വിട്ടുകൊടുക്കുകയായിരുന്നു എന്നുമാണ് പോപ്പുലര്‍ ഫ്രണ്ട് അഭിഭാഷകന്റെ വാദം.

ഇരുപക്ഷത്തിന്റെയും വാദങ്ങള്‍ കേട്ട ബെഞ്ച്, സുപ്രീം കോടതി ഈ വിഷയത്തില്‍ അന്തിമ വിധി നല്‍കിയിട്ടില്ലെന്ന് നിരീക്ഷിക്കുകയും ഉദ്ധരിച്ച വിധികള്‍ സ്വതന്ത്രമായി പരിശോധിക്കുമെന്നും സൂചന നല്‍കുകയും ചെയ്തു. ഇതിന്റെ വിധിപ്രസ്താവനയിലാണ് ഇന്ന് പോപുലര്‍ ഫ്രണ്ടിന് അനുകൂലമായി ഉത്തരവ് വന്നത്.

കേസിന്റെ പശ്ചാത്തലം
തീവ്രവാദ പ്രവര്‍ത്തനങ്ങളിലും വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്നതിലും പങ്കുണ്ടെന്ന് ആരോപിച്ച് യു.എ.പി.എ പ്രകാരം 2022 സെപ്റ്റംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ PFIക്കും അതിന്റെ അനുബന്ധ സംഘടനകള്‍ക്കും അഞ്ചു വര്‍ഷത്തെ നിരോധനം ഏര്‍പ്പെടുത്തിയത്.

ഒരു സിറ്റിങ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ട്രൈബ്യൂണല്‍, നിരോധനം ശരിവെക്കുകയായിരുന്നു.