17
Jan 2025
Wed
17 Jan 2025 Wed
outh Korean president arrested

സോള്‍: ദക്ഷിണകൊറിയന്‍ മുന്‍ പ്രസിഡന്റ് യൂന്‍ സൂക് യേള്‍ അറസ്റ്റില്‍. ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. (Deposed South Korean president arrested) കലാപത്തിന് നേതൃത്വം നല്‍കിയെന്ന കുറ്റം ഉള്‍പ്പെടെ ചുമത്തിയാണ് അറസ്റ്റ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പട്ടാളനിയമം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ദക്ഷിണ കൊറിയ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് നീങ്ങിയത്. ദക്ഷിണ കൊറിയയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡന്റ് അറസ്റ്റ് ചെയ്യപ്പെടുന്നത്.

ആയിരത്തോളം അഴിമതിവിരുദ്ധ ഉദ്യോഗസ്ഥരും പൊലീസുകാരും എത്തിയാണു യൂനിനെ അറസ്റ്റ് ചെയ്തതെന്നാണു വിവരം. വസതിക്കു മുന്നില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് യൂനിന്റെ സുരക്ഷാ ജീവനക്കാര്‍ ഉദ്യോഗസ്ഥരെ തടഞ്ഞെങ്കിലും ബലപ്രയോഗത്തിലൂടെ അകത്തു കടക്കുകയായിരുന്നു.

ജനുവരി 3ന് യൂനിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമമുണ്ടായെങ്കിലും വിജയിച്ചില്ല. അറസ്റ്റിനെത്തിയ അഴിമതി അന്വേഷണ ഓഫിസ് ഉദ്യോഗസ്ഥരെ പ്രസിഡന്റിന്റെ അംഗരക്ഷകരും പട്ടാളവും ചേര്‍ന്നു തടയുകയായിരുന്നു. പ്രസിഡന്റിന്റെ വസതിക്കു ചുറ്റും യൂനിന്റെ അനുയായികള്‍ തടിച്ചുകൂടിയതോടെ 6 മണിക്കൂറോളം നീണ്ട സംഘര്‍ഷത്തിനുശേഷം വാറന്റ് നടപ്പാക്കാനാകാതെ ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോയിരുന്നു.

പട്ടാളനിയമം മൂലമുണ്ടായ ഭരണപ്രതിസന്ധിയില്‍ വ്യാപക വിമര്‍ശനം നേരിടുന്നതിനിടെയാണ് യൂന്‍ സൂക് യോളിനെ ഇംപീച്ച് ചെയ്തത്. പാര്‍ലമെന്റില്‍ എംപിമാര്‍ പ്രസിഡന്റിനെ ഇംപിച്ച് ചെയ്യുന്നതിനായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 204 എംപിമാരാണ് അനുകൂലിച്ചത്. 85 എംപിമാര്‍ എതിര്‍ത്തു.

ഇതോടെ സൂക് യോളിന്റെ എല്ലാ പ്രസിഡന്‍ഷ്യല്‍ അധികാരങ്ങളും റദ്ദ് ചെയ്യപ്പെട്ടു. ഡിസംബര്‍ മൂന്നിനാണ് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍ രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചത്.

എന്നാല്‍ പാര്‍ലമെന്റിലും തെരുവിലും കനത്ത പ്രതിഷേധം ഉയര്‍ന്നതോടെ മണിക്കുറുകള്‍ക്കുള്ളില്‍ ഇത് പിന്‍വലിച്ചു. പിന്നാലെ ദക്ഷിണകൊറിയന്‍ പ്രസിഡന്റിനെതിരെ നിയമമന്ത്രാലയം അന്വേഷണം ആരംഭിച്ചിരുന്നു.