പാലക്കാട്ടെ സിപിഐഎം നേതാവ് ഷാജഹാനെ കൊലപ്പെടുത്തിയതു നേതൃസ്ഥാനം ലഭിച്ചതുമൂലമുള്ള അതൃപ്തി മൂലമാണെന്ന് പൊലീസ്. ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടതിൽ പ്രതികൾക്കുണ്ടായ അതൃപ്തിയാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും പാലക്കാട് എസ്പി ആര് വിശ്വനാഥ് പറഞ്ഞു.
|
ഷാജഹാനോട് 2019 മുതല്‍ വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നവരാണ് കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികൾ. ഷാജഹാൻ പാർട്ടിയുടെ നേതൃപദവിയിലെത്തുന്നതിൽ പ്രതികള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. ഇവര്‍ സിപിഐഎമ്മില്‍നിന്ന് അകന്നതു ഷാജഹാന് ചോദ്യം ചെയ്തതും പകയ്ക്കു കാരണമായി.
പ്രതികളിലൊരാളായ നവീന്‍ രാഖി കെട്ടിയത് ഷാജഹാൻ ചോദ്യംചെയ്തിരുന്നു. ഇതും പ്രതികളുടെ വൈരാഗ്യത്തിനു കാരണമായിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. കേസില്‍ നാലു പേരുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയത്. എട്ടില്‍ അധികം പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
മുമ്പ് സിപിഐഎമ്മിൽ പ്രവർത്തിച്ചിരുന്ന പ്രതികൾ പിന്നീട് ആർഎസ്എസിൽ ചേരുകയായിരുന്നുവെന്ന് പാർട്ടി നേതാക്കൾ വ്യക്തമാക്കിയിരുന്നു. ആക്രമണത്തിനു പിന്നിൽ ബിജെപി-ആർഎസ്എസ് ആണെന്നും സിപിഐഎം ആരോപിച്ചിരുന്നു. ആർഎസ്എസ് പ്രവർത്തകനെ വധിച്ച കേസിലെ പ്രതിയായിരുന്നു ഷാജഹാൻ.



