ബംഗളൂരു: ആത്മഹത്യയിൽ നിന്ന് തന്നെ രക്ഷിച്ചത് രാഹുൽ ഗാന്ധിയെന്ന വെളിപ്പെടുത്തലുമായി തെന്നിന്ത്യൻ നടിയും മുൻ എം.പിയുമായ ദിവ്യ സ്പന്ദന. അച്ഛന്റെ മരണത്തെ തുടർന്ന് മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു താനെന്നും അക്കാലത്ത് ആത്മഹത്യയെ കുറിച്ച് ചിന്തിച്ച തന്നെ അതിൽ നിന്നും മുക്തയാക്കിയത് രാഹുലിന്റെ പിന്തുണയായിരുന്നുവെന്ന് ദിവ്യ പറയുന്നു.
|
കോൺഗ്രസ് വക്താവ് കൂടിയാണ് ദിവ്യ സ്പന്ദന. അച്ഛന്റെ മരണ സമയത്ത് ഞാൻ പാർലമെന്റ് അംഗമാണ്. പലരെയും തിരിച്ചറിയാൻ പോലും എനിക്കന്ന് കഴിഞ്ഞില്ല. ആത്മഹത്യ പ്രവണത മനസിൽ വന്ന സമയത്ത് രക്ഷിച്ചത് രാഹുലാണ്. അദ്ദേഹം മാനസികമായി വളരെയധികം പിന്തുണ നൽകിയെന്നും നടി ഓർമിപപ്പിച്ചു. ‘വീക്കെൻഡ് വിത്ത് രമേഷ്, സീസൺ 5’ എന്ന കന്നഡ ടോക്ക് ഷോയുടെ ഒരു എപ്പിസോഡിലാണ് കോൺഗ്രസിന്റെ വക്താവായ ദിവ്യ സ്പന്ദന തന്റെ പിതാവിന്റെ ഓർമകൾ പങ്കുവച്ചത്.
എന്റെ പിതാവിനെ നഷ്ടപ്പെട്ട് രണ്ടാഴ്ചയ്ക്ക് ശേഷം ഞാൻ പാർലമെന്റിലെത്തി. എനിക്ക് ആരെയും, ഒന്നും അറിയില്ലായിരുന്നു. പാർലമെന്റ് നടപടികളെക്കുറിച്ച് ഒരു ധാരണയുമുണ്ടായിരുന്നില്ല. ക്രമേണ എല്ലാം മനസ്സിലാക്കി. ജോലിയിൽ മുഴുകിയതോടെ സങ്കടം മറന്നു. മാണ്ഡ്യയിലെ ജനങ്ങളാണ് തനിക്ക് ആത്മവിശ്വാസം നൽകിയത്. ആത്മഹത്യ ചെയ്യണമെന്ന തോന്നലുണ്ടായപ്പോൾ രാഹുൽ ഗാന്ധിയാണ് തന്നെ വൈകാരികമായി പിന്തുണച്ചത്. ‘എന്റെ ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനിച്ചത് എന്റെ അമ്മയാണ്, അടുത്തത് എന്റെ പിതാവാണ്, മൂന്നാമത്തേത് രാഹുൽ ഗാന്ധിയാണ്- അവർ കൂട്ടിച്ചേർത്തു.
2012ലാണ് ദിവ്യ സ്പന്ദന യൂത്ത് കോൺഗ്രസിൽ അംഗമായത്. 2013ലെ ഉപതിരഞ്ഞെടുപ്പിൽ കർണാടകയിലെ മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തിൽനിന്ന് വിജയിച്ചു. എന്നാൽ 2014ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. കോൺഗ്രസിന്റെ സോഷ്യൽ മീഡിയ മേധാവിയായി സേവനമനുഷ്ഠിച്ച അവർ, പിന്നീട് സ്ഥാനമൊഴിഞ്ഞു.
Rahul Gandhi Helped Me’: Kannada Actor Divya Spandana On Battling Suicidal Thougghts


