ജിദ്ദ: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമക്ക് കീഴിൽ മാനവ നന്മ ലക്ഷ്യമാക്കി ‘ദക്ഷിണ കേരളാ ഇസ്‌ലാമിക് കൾച്ചറൽ സെന്റർ ’ഡി. കെ. ഐ. സി. സി വിപുലമായ പ്രവർത്തനത്തിന് ഒരുങ്ങുന്നു.
ഏഴു പതിറ്റായി തെക്കൻ കേരളം ആസ്ഥാനമാക്കി സമുദായ നവോദ്ധാനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മഹത്തായ ഒരു പ്രസ്ഥാനമാണ് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ. ഉലമാക്കൾ , ഉമറാക്കൾ , യുവജനങ്ങൾ, വിദ്യാർത്ഥികൾ എന്നിവരെയെല്ലാം ഇഴചേർത്ത് കക്ഷിരാഷ്ട്രീയ വിഭാഗീയ ചിന്താഗതിക്കൾക്കതീതമായി വ്യവസ്ഥാപിതമായി പ്രവർത്തിച്ചു വരുന്ന സംഘടനയാണിതെന്ന് ഭാരവാഹികൾ ജിദ്ദയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു
|
ഓരോ രാജ്യത്തും പ്രവാസികളായ അനുഭാവികൾ കൂടിച്ചേർന്ന് കെ.എം.ജെ.എഫ്, കെ.എം.വൈ.എഫ് എന്നതുൾപ്പെടെ വിവിധ പേരുകളിലും പ്രാദേശിക കൂട്ടായ്മകളായി പ്രവർത്തിച്ചു വരികയായിരുന്നു. ഇപ്പോൾ അവരെയെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് മുഴുവൻ സഹകാരികളെയും ഗുണകാംക്ഷികളെയും ചേർത്തുകൊണ്ടാണ് ഡി കെ ഐ സി സി എന്ന പേരിൽ ഏകീകൃത വേദി രൂപീകരിച്ചിരിക്കുന്നത്
ഇനിമുതൽ ഡി.കെ.ഐ.സി.സി ദക്ഷിണയുടെ പോഷക ഘടകമായി നിലകൊള്ളും.മാനവ ഐക്യം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പ്രവർത്തനങ്ങൾ,സേവന, സന്നദ്ധ പ്രവർത്തനങ്ങൾ,സാമൂഹിക ജീർണ്ണതകൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ, പ്രവാസികളുടെ മത, സാംസ്കാരിക, നിയമ ബോധവൽക്കരണ ക്ഷേമ പ്രവർത്തനങ്ങൾ, പ്രവാസികളുടെ പുനരധിവാസ പ്രക്രിയകൾക്ക് നേതൃത്വം നൽകൽ എന്നീ വിഷയങ്ങളാണ് ഡി. കെ. ഐ. സി. സിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ഓരോരുത്തരും തന്റെ വിശ്വാസത്തെ പവിത്രമായി കാണുന്നതോടൊപ്പം മറ്റു മതസ്തരുടെ ആചാരാനുഷ്ടാനങ്ങളെ മാനിക്കുകയും ഇതര മതത്തേയോ മതസ്തരേയോ ഇകഴ്ത്താതിരിക്കുക എന്ന ഇസ്‌ലാമിക അധ്യാപനങ്ങളെ ഉയർത്തിപ്പിടിക്കും. അതിന് സമൂഹത്തിൽ കൂടുതൽ സ്വീകാര്യത ലഭിക്കാൻ ആവശ്യമായ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കും.
ഇസ്‌ലാമിക വിശ്വാസ പ്രകാരം മാത്രം രാജ്യത്തിൻ്റെ സംസ്കാരിക രംഗത്തെ ക്രമീകരിക്കാൻ കഴിയുമായിരുന്നിട്ടും ഇതര മതസ്ഥരെ ആദരിക്കുകയും അവരുടെ വിശ്വാസ ആചാര കാര്യങ്ങൾക്കു വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യുന്നത് അറബ് രാജ്യങ്ങളിൽ കാണാൻ കഴിയും. അത് അവർക്കു ലഭ്യമായ ഇസ്‌ലാം മത അദ്ധ്യാപനങ്ങളുടെ മികവു കൂടി കാണ് .
ഭീകര പ്രവർത്തനങ്ങൾക്ക് മതമില്ല എന്നിരിക്കെ അത് ഒരു സമുദായത്തിൻ്റെ മേൽ കെട്ടിവെക്കാനും അവരെ പ്രതിക്കൂട്ടിലാക്കാനും ചിലർ നടത്തിവരുന്ന പ്രവർത്തനങ്ങൾ അപലപനീയമാണ്. വിശ്വമാനവികതക്കു വേണ്ടി എന്നും നിലകൊള്ളുന്ന നിലപാടാണ് ഇസ് ലാമിക സംഘടനകൾക്കുള്ളത്. അതേ നിലപാടു തന്നെയാണ് ദക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമയും അനുവർത്തിച്ചു പോരുന്നത്. മതമേതായാലും മനുഷ്യ സ്നേഹം തൊട്ടറിയുന്നവരാണ് പ്രവാസികൾ. വിഭാഗീയതകൾക്കതീതമായി ഒരു റൂമിൽ ഒന്നിച്ചു ഉണ്ടും ഉറങ്ങിയും സ്നേഹത്തോടും പാരസ്പര്യത്തോടും കഴിയുന്ന പ്രവാസികളുടെ ജീവിതം മികവുറ്റതാണ്. അവരിൽ ആർക്കെങ്കിലും നേരിടുന്ന പ്രയാസം അതെത്ര വലുതാണെങ്കിലും അയാൾ ഒറ്റക്കല്ലന്നും അതു താങ്ങാൻ മതമേതായാലും മറ്റു ചിലർ കുടി ഉണ്ടു് എന്ന ആശ്വാസം പ്രയാസം നേരിടുന്നയാൾക്കും തന്നോടൊപ്പമുള്ളയാൾക്ക് നേരിട്ട പ്രയാസം അയാളുടേതു മാത്രമല്ല എന്ന വേവലാതി കൂടെ താമസിക്കുന്നവൻ ഏതു ജാതിക്കാരനായാലും അവനുണ്ടാവുക എന്ന പ്രത്യേക ഗുണം പ്രവാസികളിൽ മാത്രം കാണുന്ന പ്രത്യേകതയാണ് .
അതു കൊണ്ടു പ്രവാസ ലോകത്തു നിന്നും നേടിയെടുക്കുന്ന മനുഷ്യ സ്നേഹം മാതൃകയാക്കിയും കളങ്കപ്പെടുത്താതെയും അത്തരം വികാരം അന്യമായി കൊണ്ടിരിക്കുന്ന നമ്മുടെ മാതൃ രാജ്യത്ത് അത് നിലനിർത്തുകയും നഷ്ടമായത് വീണ്ടെടുക്കുകയും ചെയ്യുക എന്ന മഹത്തായ ഒരു ദൗത്യം ഏറ്റെടുത്ത് പ്രാബല്യത്തിൽ വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ദക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമാ പ്രവാസി കൂട്ടായ്മയുടെ പ്രധാന ലക്ഷ്യമായി മാനവ ഐക്യത്തെ പ്രധാന മുദ്രാവാക്യമാക്കിയത് .
വിശ്വാസി ആരായിരുന്നാലും അവർ പവിത്രമായി കാണുന്ന ആരാധനാലയം പൊളിച്ച് അവിടെ മറ്റൊന്നു സ്ഥാപിക്കുന്നതിനെ ഇസലാം മാത്രമല്ല മറ്റ് മതങ്ങളും അനുകൂലിക്കുന്നില്ല. ദൈവീക പ്രീതിക്കുവേണ്ടി എന്ന നിലയിൽ ഒരു വിശ്വാസിക്ക് അതു ചെയ്യാൻ കഴിയില്ലയെന്നും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ പറഞ്ഞു
സി എ മുസാ മൗലവി മുവാറ്റുപുഴ (ദക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമാ സ്റ്റേറ്റ് സെക്രട്ടറി)
ഷറഫുദ്ദീൻ ബാഖവി ചുങ്കപ്പാറ, മനാഫ് മൗലവി അൽ ബദ്രി,സൈദു മുഹമ്മദു മൗലവി അൽ കാശിഫി കാഞ്ഞിരപ്പള്ളി,മസ്ഊദു മൗലവി ബാലരാമപുരം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു





