02
Aug 2023
Sun
02 Aug 2023 Sun

ചെന്നൈ: തമിഴ്നാട്ടിൽ ഗവർണർ- ഡിഎംകെ സർക്കാർ പോര് തുടരുന്നതിനിടെ, നീറ്റ് വിരുദ്ധ ബില്ലിന് അംഗീകാരം നൽകാത്ത ഗവർണർക്കെതിരെ കടുത്ത വിമർശനവുമായി മന്ത്രി ഉദയനിധി സ്റ്റാലിൻ. കേന്ദ്ര സർക്കാരിന് അനുകൂലമായി പ്രവർത്തിക്കുന്ന ഗവർണറുടെ പേര് ആർ എൻ രവി എന്നല്ല ആർഎസ്എസ് രവി എന്നാക്കണമെന്ന് ഉദയനിധി തുറന്നടിച്ചു. ഗവർണർ ധൈര്യമുണ്ടെങ്കിൽ തമിഴ്നാട്ടിൽ മത്സരിച്ച് ജയിക്കണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡിഎംകെയുടെ സാധാരണ പ്രവർത്തകനെ എതിരാളിയായി നിർത്താം. ഗവർണർക്ക് പോസ്റ്റ്മാന്റെ പണി മാത്രമാണുള്ളത്. മുഖ്യമന്ത്രി പറയുന്നത് മാത്രം ഗവർണർ കേന്ദ്രത്തെ അറിയിച്ചാൽ മതി. നിങ്ങളുടെ സിദ്ധാന്തം തമിഴ്നാട്ടിൽ പറഞ്ഞാൽ ചെരിപ്പ് കൊണ്ട് അടി കിട്ടുമെന്നും ഉദയനിധി പരിഹസിച്ചു. നീറ്റ് പരീക്ഷയ്ക്കെതിരായ നിരാഹാര സമരവേദിയിലായിരുന്നു ഉദയനിധിയുടെ വിമർശനം.

നീറ്റ് പരീക്ഷയ്ക്കെതിരെ ഡിഎംകെ ഇന്ന് സംസ്ഥാന വ്യാപകമായി നിരാഹാര സമരം സംഘടിപ്പിച്ചു. പാര്‍ട്ടിയുടെ യുവജന, വിദ്യാര്‍ഥി വിഭാഗങ്ങളും ഡോക്ടര്‍മാരുടെ സംഘടനയുമാണ് ജില്ലാ ആസ്ഥാനങ്ങളിലെ സമരത്തിൽ പങ്കെടുത്തത്. ചെന്നൈയിലെ യോഗത്തിൽ മന്ത്രിമാരായ ദുരൈമുരുകൻ, ഉദയനിധി സ്റ്റാലിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നീറ്റ് വിരുദ്ധ ബില്ലിന് അംഗീകാരം നൽകാത്ത ഗവര്‍ണര്‍ക്കും നീറ്റ് പരീക്ഷ ഒഴിവാക്കാത്ത കേന്ദ്രത്തിനും എതിരെയായിരുന്നു ഡിഎംകെ പ്രതിഷേധം.