16
Sep 2023
Tue
16 Sep 2023 Tue

തിരുവനന്തപുരം: തെളിയിക്കപ്പെട്ട നിരവധി കേസുകളില്‍ നിര്‍ണായക പങ്കുവഹിച്ച ബാലരാമപുരം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ സി ആര്‍ പത്മകുമാറിന്റെ ഔദ്യോഗിക ജീവിതത്തില്‍ വീണ്ടുമൊരു പൊന്‍തൂവല്‍ കൂടി. ജൂലൈ 25ന് ബാലരാമപുരത്ത് മൂന്ന് ജ്വല്ലറികളില്‍ നിന്നായി ഒരു ലക്ഷം രൂപയുടെ വെള്ളി ആഭരണങ്ങളും ഏഴ് ഗ്രാം സ്വര്‍ണാഭരണങ്ങളും കൊള്ളയടിച്ച കുപ്രസിദ്ധ മോഷ്ടാവ് കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി തങ്കച്ചന്റെ അറസ്റ്റിന് വഴിവച്ചത് സി ആര്‍ പത്മകുമാറിന്റെ തന്ത്രപരമായ നീക്കങ്ങളായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബാലരാമപുരം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ റ്റി വിജയകുമാറിന്റെ നിര്‍ദേശപ്രകാരം ബാലരാമപുരം സബ് ഇന്‍സ്‌പെക്ടര്‍ ആന്റണി ജോസഫ് നെറ്റോയും സിആര്‍ പത്മകുമാറും പത്ത് ജില്ലകളിലായി 700 ഓളം സിസിടി വി കാമറകളും 3600 ഫോണ്‍ നമ്പറുകളും കേന്ദ്രീകരിച്ച് മുപ്പത്തിയെട്ട് ദിവസം നടത്തിയ അന്വേഷണങ്ങളാണ് പ്രതിയിലേക്കെത്തുവാന്‍ വഴിവച്ചത്.

സിസിടിവികളില്‍ പോലും മുഖംകാണാതാരിക്കാന്‍ അതിവിദഗ്ധമായാണ് തങ്കച്ചന്‍ മോഷണം നടത്തി കടന്നുകളഞ്ഞത്. ഇതിനാല്‍ തന്നെ പ്രതിയെ കണ്ടെത്തുകയെന്നത് പൊലീസിന് കനത്ത വെല്ലുവിളിയായി മാറിരുന്നു.

ബാലരാമപുരത്തിന് സമീപം കല്ലൂര്‍ സ്വദേശിയായ സി ആര്‍ പത്മകുമാര്‍ 12 വര്‍ഷം മുമ്പാണ് സര്‍വീസില്‍ കയറിയത്. ഭാര്യ അശ്വതി ബി കെ ആയുര്‍വേദ കോളജില്‍ ലാബ് ടെക്‌നീഷ്യന്‍ ആണ്, വിദ്യാര്‍ഥികളായ അനുഗ്രഹയും അക്ഷരയുമാണ് മക്കള്‍.