|
ബംഗളുരു ഈദ്ഗാഹ് മൈതാനിയിൽ ഗണേശോൽസവം നടത്താനുളള കർണാടക സർക്കാരിന്റെ നീക്കം സുപ്രിംകോടതി തളളി. ഈ ബുധനും വ്യാഴവും ഗണേശോത്സവത്തിനായി സംഘപരിവാർ സംഘടനകൾക്ക് ബംഗളുരു ചാമരാജ്‌പേട്ടയിലെ ഈദ്ഗാഹ് മൈതാനം വിട്ടുനൽകാൻ ബിജെപി സർക്കാർ നീക്കം നടത്തിയിരുന്നു. ഇതിനെതിരേ വഖ്ഫ് ബോർഡ് സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആണ് ഇത് സംബന്ധിച്ച് ഹരജി ഫയൽ ചെയ്തത്.
ഈദ് ഗാഹ് മൈതാനം മുസ് ലിംകളുടെ നമസ്‌കാരത്തിനായി പൂർവികർ നൽകിയ ദാനമാണ്. അവരുടെ ഉദ്ദേശത്തിന് വിരുദ്ധമായ ആവശ്യങ്ങൾക്ക് മൈതാനം ഉപയോഗിക്കാൻ പാടില്ല. എന്നാൽ ഇക്കഴിഞ്ഞ ആഗസ്റ്റ് 15 ന് മുസ് ലിം സംഘടനകൾക്ക് പതാക ഉയർത്താൻ മൈതാനത്ത് അനുവാദം നൽകാതെ സർക്കാർ റവന്യൂ വകുപ്പിന് അനുവാദം നൽകുകയായിരുന്നു. ഇതിനെതിര് വഖ്ഫ് ബോർഡ് കോടതിയെ സമീപിച്ചുവെങ്കിലും തൽസ്ഥിതി തുടരാൻ ആവിശ്യപ്പെടുകയായിരുന്നു കർണാടക ഹൈക്കോടതി.
എന്നാൽ ഗണേശോത്സവത്തിനായി ഈദ് ഗാഹ് മൈതാനം സംഘപരിവാർ സംഘടനകൾക്ക് അനുവദിക്കുന്ന നടപടിയാണ് കർണാടക സർക്കാർ സ്വീകരിച്ചത്. ഇതിനെതിരേയാണ് വഖ്ഫ് ബോർഡ് സുപ്രിംകോടതിയെ സമീപിച്ചത്. ഈദ് ഗാഹ് മൈതാനം സംബന്ധിച്ച് കൂടുതൽ വാദങ്ങൾക്ക് വേണമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രിം കോടതി നിർദേശിച്ചു.
എന്നാൽ ഗണേശോത്സവം സംഘടിപ്പിക്കുന്നതിന് സുപ്രിം കോടതി അനുമതി നൽകിയില്ല. സംസ്ഥാനത്തിന്റെ വിവിധിയിടങ്ങളിലെ വഖ്ഫ് ഭൂമികളായ ഈദ്ഗാഹ് മൈതാനങ്ങൾ ഗണേശേത്സവത്തിന് വിട്ട് നൽകിയിട്ട് ഒടുവിൽ ഇരുസമുദായങ്ങൾക്കിടയിൽ സംഘർഷമുണ്ടായ സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. അത്തരം സംഭവങ്ങൾ ബംഗളുരു ഈദ്ഗാഹ് മൈതാനത്തും ആവർത്തിക്കുമെന്ന് കപിൽ സിബൽ സൂപ്രീം കോടതിയെ ധരിപ്പിച്ചു.



