ഷില്ലോങ്: ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയായ ഷില്ലോങ്ങിൽ വിന്യസിച്ചിരുന്ന സ്‌നിഫർ നായ്ക്കളിൽ ഒന്ന് ഗർഭിണിയായ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ബിഎസ്എഫ്. ബിഎസ്എഫ് 43-ാം ബെറ്റാലിയനിലെ ലാൽസി എന്ന നായ ഗർഭിണിയായ സംഭവത്തിലാണ് അന്വേഷണം. കഴിഞ്ഞ മാസം അഞ്ചിനാണ് ബഗ്മാരയിലെ ഔട്ട്‌പോസ്റ്റിൽവെച്ചു ലാൽസി മൂന്നു നായ്ക്കുട്ടികൾക്കു ജന്മം നൽകിയത്.
|
അതീവ സുരക്ഷാ മേഖലകളിൽ വിന്യസിക്കുന്ന പെൺ നായ്ക്കൾ ഗർഭം ധരിക്കാൻ ഇടയാകരുതെന്നാണ് ബിഎസ്എഫ് നിയമം. ഇക്കാര്യത്തിൽ നായ്ക്കളെ പരിപാലിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്. ഇതുനിലനിൽക്കെയാണ് ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയായ ഷില്ലോങ്ങിൽ വിന്യസിച്ച ലാൽസി എന്ന നായ ഗർഭം ധരിച്ചതും നായ്ക്കുട്ടികൾക്കു ജന്മം നൽകിയതും. സേനയിലെ വെറ്ററിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിൽ പെൺ നായ്ക്കൾക്ക് ഒരിക്കൽ പ്രജനനം നടത്താമെന്നാണ് ബിഎസ്എഫ് നിയമം നിഷ്‌കർഷിക്കുന്നത്.
ഷില്ലോങ്ങിലെ ബിഎസ്എഫ് സേഷൻ ഹെഡ് ക്വാർട്ടേഴ്‌സ് ആണ് കഴിഞ്ഞ മാസം 19 ന് അന്വേഷണത്തിനു ഉത്തരവിട്ടിരിക്കുന്നത്. യൂണിറ്റിലെ ഡെപ്യൂട്ടി കമാൻഡന്റിനാണ് അന്വേഷണച്ചുമതല. ഡിസംബർ 30 നകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു നിർദേശം.
വിദഗ്ധ പരിശീലനം ലഭിച്ച ബിഎസ്എഫ് നായ്ക്കളെ അതീവ ശ്രദ്ധയോടെയാണ് പരിചരിക്കുന്നതെന്നു ബിഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. നായ്ക്കളെ ദിവസേന ആരോഗ്യപരിശോധനയ്ക്കു വിധേയമാക്കും. മറ്റു നായ്ക്കളുമായി ഇടപഴകാൻ അനുവദിക്കില്ല. വെറ്ററിനറി ഡോക്ടറുടെ മേൽനോട്ടത്തിലാണ് പ്രജനനം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ അഞ്ചിനു രാവിലെ 10 മണിക്കാണ് ലാൽസി മൂന്നു നായ്ക്കുട്ടികൾക്ക് ജന്മം നൽകിയത്.



